Wednesday, April 28, 2010

ഒരു ജോലി തേടി.............അവസാന ഭാഗം

ഒന്നാം ഭാഗം ഇവിടെ...


രണ്ടാം ഭാഗം ഇവിടെ...

.....ആ "കാള്‍" എനിക്കായി തന്നെ കാത്തിരിക്കുകയായിരുന്നു..അതിലൂടെ ഞാന്‍ കേട്ടത് ദൈവ്വശബ്ദമായിരുന്നു...

ഗോരേഗാവിലെ ആ കമ്പനിയിലെ നമ്മുടെ "സ്ഥിരം" ആളുടെ ശബ്ദം ഇങ്ങനെ തുടങ്ങി.."MD നാളെ വരും...താങ്കള്‍ നാളെ ഇവിടെ വരൂ..പറ്റുമെങ്കില്‍ നാളെത്തന്നെ ജോയിന്‍ ചെയ്യാം....".

കൊടുംചൂടിലും കുളിര്‍കാറ്റുപോലെ വീശിയടിച്ച ആ വാക്കുകള്‍ക്കു ഞാനറിയാതെ "വരാം" എന്ന മറുപടിയാണു നല്‍കിയതു....(ഹിന്ദിയിലാണ് സംസാരം മുഴുവന്‍.). സംശയത്തോടെ എന്നെ നോക്കുന്ന മാനേജരെ ഞാന്‍ ശ്രദ്ദിക്കാതെ MD-യുടെ മുറി ലക്ഷ്യമാക്കി നടന്നു. അവരെ കാണുന്നതു വരെ എന്ത് പറയണം എന്നെനിക്കറിയില്ലാരുന്നു..പക്ഷെ അവരെ കണ്ടപ്പോള്‍ എന്റെ വായില്‍ നിന്നും വന്നതിങ്ങനെ..."സര്‍ ..ഞാന്‍ B-Tech-നു അപേക്ഷിച്ചിരുന്നു. അതു ശരിയായി...എനിക്ക് നാട്ടിലേക്കു പോകണം...."

ഒരു പത്തു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം ചോദിച്ചു.."ഏതാണു Discipline...എന്റെ മറുപടി പക്ഷെ പെട്ടെന്നാരുന്നു ..."POLYMER TECHNOLOGY" ..മുഖത്തു നിന്നും കണ്ണാടി ഊരി വച്ചിട്ട് അദ്ദേഹം പറഞ്ഞു.."കൊള്ളാം,,ഞാനും B-Tech in Polymer technology ആണ്..പൂനെ യൂണിവേഴ്സ്സിറ്റിയില്‍ നിന്നും..ഉപരിപഠനം നല്ലതാണു..എപ്പൊഴാണു പോകണ്ടതു..."

"ഇന്നു തന്നെ....." രക്ഷപെടാനുള്ള വ്യഗ്രതയില്‍ എന്റെ ഉത്തരത്തിനു ഇടവേള ആവശ്യമുണ്ടായിരുന്നില്ല....അവരുടെ തന്നെ വണ്ടിയില്‍ എന്നെ തിരിച്ചു കൊണ്ടെത്തിച്ചു...അതിശയഭാവത്തോടെ എന്നെ നോക്കുന്ന എന്റെ "സഹവാസികളോടു ഞാന്‍ കാര്യം  പറഞ്ഞു...."കുടുസ്സി"ന്റെ പ്രത്യേകതകള്‍ വിവരിച്ചു ഞാനാ രാത്രി "സമ്പന്ന"മാക്കി..

രാവിലെ 9.30 മുതല്‍ കാണാന്‍ കൊതിച്ച ആ "German Return MD" രൂപത്തെ വൈകിട്ട് 7.30 വരെ കാണാന്‍ സാധിച്ചില്ല....എന്നെ വിളിച്ചയാള്‍ക്ക് അന്നും ഒരു മറുപടി ഉണ്ടായിരുന്നു....."അദ്ദേഹം ഇന്നു വന്നതല്ലേയുള്ളു..അതായിരിക്കും officil-ലേക്കു വരാഞ്ഞതു..നാളെ എന്തായാലും വരും....എന്നെ ഒന്നു വിളിച്ചിട്ട് നാളെ പോരെ.."

വീണ്ടും എനിക്കതു ലഭിച്ചൂ..........."പ്രതീക്ഷ"...

രണ്ടു ദിവസം ഞാന്‍ സ്ഥിരമായി കേട്ട ഒരു വാചകം ഉണ്ടു...."ഞാന്‍ അങ്ങോട്ട് വിളിക്കാം."....

വിവശനായ ഞാന്‍ മൂന്നാം ദിവസം അങ്ങോട്ടു ചെന്നു..വിളിക്കാതെ..."ഞാനെന്താ ചെയ്യണ്ടെ എന്ന എന്റെ ചോദ്യത്തിനു അയാള്‍ തന്ന മറുപടി എന്റെ കാതില്‍ ആയിരം വട്ടം മുഴങ്ങി..."പുതിയ ഒരു കമ്പനിക്കു വേണ്ടിയാ നിങ്ങളെ സെലെക്‍റ്റ് ചെയ്തത്..പക്ഷെ ഇപ്പൊ MD അതു വേണ്ടാന്നു വച്ചു....

എന്റെ മുഖത്തു നോക്കിയല്ല അയാളതു പറഞ്ഞതു....നിന്നിടം കുഴിഞ്ഞു പാതാള‍ത്തിലേക്കു പോവുകയാണെന്നു എനിക്ക് തോന്നി....

അവിടെ നിന്നും നേരെ എത്തിയത് "അയ്യപ്പ സന്നിധിയില്‍........

കാലുകള്‍ നയിച്ചെടുത്തു മനസ്സെത്തുകയായിരുന്നു....എത്ര നേരം...എത്ര നേരമവിടെ ഇരുന്നു എന്നെനിക്ക് നിശ്ചയമില്ല...

വരുന്ന വഴിയില്‍ ....മുമ്പിലുള്ളതെല്ലാം തട്ടിത്തെറുപ്പിച്ചു ചീറിപ്പാഞ്ഞു നടക്കുന്ന "Suburban train"-കളെ നോക്കി മനസ്സ് കൊതിച്ച "ഉത്തരവാദിത്ത"മില്ലായ്മ്മയ്ക്കു മാപ്പു പറയുക എന്ന ഒരു കര്‍മ്മം കൂടി ഞാനാ സന്നിധിയില്‍ വച്ചു നടത്തി...

ആ സന്നിധിയില്‍ നിന്നും തിരിച്ച് പടികളിറങ്ങുമ്പോള്‍...മനസ്സ് ദൃഡമായ ഒരു പ്രാര്‍ഥനയിലായിരുന്നു.........

"ഇനി ജോലി തേടി അലയുന്ന ഒരു ദിവസവും എന്റെ ജീവിതത്തിലുണ്ടാകരുതു....."

ഇന്നു വരെ ആ നിശ്ചയം പാലിക്കാന്‍ കലിയുഗ വരദന്‍ എന്നെ സഹായിച്ചു..

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍...ഞാന്‍ തേടി നടന്ന "ജോലി"...എന്നെ ഒരിക്കല്‍ നിരാകരിച്ച അതേ നഗരത്തില്‍ നിന്നും, എന്നെ തേടി വന്നു....മാര്‍ച്ചിലെ ഒരു സുപ്രഭാത്തില്‍....KONGU ENGINEERING COLLEGE-പടിപ്പുര കടന്ന്‍........

...........ഇതെഴുതി അവസാനിപ്പിക്കുമ്പോള്‍ എന്നിലെ "B-TECH ENGINEER" ‍ആത്മവിശ്വാസത്തോടെ,...തലയെടുപ്പോടെ നില്‍ക്കുന്നതു ഞാന്‍ കാണുന്നൂ......

ഒരു ജോലി തേടി...............(ഭാഗം...രണ്ട്)

ഒന്നാം ഭാഗം ഇവിടെ....http://adoormanojkumar.blogspot.com/2010/04/blog-post_27.html


.......ഒരു അസ്തമനസൂര്യന്റെ സാന്നിധ്യത്തിലല്‍ വന്ന ഒരു "ഫോണ്‍കാളില്‍" ഞാന്‍ കണ്ടതു മറ്റൊരു അസ്തമനം കൂടിയായിരുന്നു.....


"CEAT" എന്ന സ്വപ്നത്തിന്റെ അസ്തമനം...."LAY-OFF" എന്ന സാരമായ അര്‍ബുദം ബാധിച്ചു കൊണ്ടിരുന്ന ആ കമ്പനിയില്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യാന്‍ തയ്യാറായ ആളുകളെ പോലും അവര്‍ക്കു ആവശ്യമില്ലത്രേ...വളരെ വിഷമത്തോടെ....എന്റെ മനസ്സില്‍ ആ സ്വപ്നത്തിന്റെ വിത്ത് വിതച്ചയാളുടെ ഉള്‍മനസ്സ്... "ഞാന്‍ നന്നായി ശ്രമിച്ചു കുട്ടീ.." എന്നു പറഞ്ഞത് എന്റെ ഹൃദയത്തിനു മനസ്സിലാവേണ്ടതു അത്യാവശ്യമായ ഒന്നായിരുന്നു...ഇപ്പോഴും എന്റെ വരവില്‍ എനിക്കിഷ്ടമുള്ള അവിയലും മീന്‍ കറിയും വച്ചു തരാന്‍ ആ കുടുംബത്തിന് ഉത്സാഹമാണു..അവരോടു എനിക്ക് ഒരു വാക്കേ പറയാനുള്ളൂ....."നന്ദി.."

പിന്നീടു ജോലിക്കായുള്ള ശ്രമം സ്വയം ഏറ്റെടുത്തു..കാണുന്ന എല്ലാ പരസ്സ്യങ്ങള്‍ക്കും അപേക്ഷ അയക്കുക എന്റെ "ഹോബി"യായി മാറി..മുന്‍പരിചയം ഉള്ള ആളുകളെ പോലും വേണ്ടാത്ത ആ കാലഘട്ടത്തില്‍ ആ വര്‍ഷം പഠിച്ചിറങ്ങിയ എന്നെ ആരു പരിഗണിക്കാന്‍....?

താമസിക്കുന്ന മുറിയുടെ എതിര്‍വ‍ശത്തു ഒരു "മെസ്സു"ണ്ട്..രണ്ടും ആലപ്പുഴക്കാരന്‍ ഒരു അച്ചായന്റേതാണു..താലി കെട്ടിയതു അച്ചായനാണെങ്കിലും "ഭര്‍ത്താവു" അമ്മാമ്മയാണു..1000 രൂപായാണു മെസ്സിനും താമസവാടകയുമായി അവര്‍ വാങ്ങിയിരുന്നത്..നാട്ടിലെ എന്റെ വീടിന്റെ അടുത്തുള്ള ഒരു കുടുംബത്തിലെ ഇളയ മകന്‍ മുംബൈയിലുണ്ടായിരുന്നു...ചിലവിനുള്ള കാശ് (മാസാമാസം 1200 രൂപാ) ആ ചേട്ടന്‍ എനിക്ക് തരും..എന്റെ വീട്ടുകാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ആ രൂപാ കൊടുക്കണം..ആ കരാര്‍ തപാല്‍ വകുപ്പിനു ന‍ഷ്ടമുണ്ടാക്കിയെങ്കിലും എന്നെ ഒരു വിധത്തില്‍ സമാധാനിപ്പിച്ചിരുന്നു...അധികച്ചിലവിന് മാസാമാസം എന്റെ കയ്യില്‍ ബാക്കി വരുന്നതു 200 രൂപാ....

"ജോലി തെണ്ടല്‍" എന്ന മാമാങ്കം തുടങ്ങിയിട്ട് മാസം രണ്ട് കഴിയുന്നു..ഭാഗ്യം വാതിലില്‍ മുട്ടിയ ഒരു ദിവസം.."Interview" ചെയ്യാനെത്തിയതു ഒരു മലയാളി...എന്നെ അദ്ദേഹത്തിനു നന്നായി ബോധിച്ചു..മാസം 3000 രൂപാ ശമ്പളം ഉറപ്പിച്ചു..നാളെത്തന്നെ ജോലിയില്‍ പ്രവേശിച്ചോട്ടെ എന്ന എന്റെ അപേക്ഷയ്ക്കു "വേണ്ടാ" എന്നദ്ദേഹം പറഞ്ഞതിന്റെ കാരണം "Office Renovation"...

(അമ്മാമ്മയുടെ ഫോണ്‍ നമ്പര്‍ ഞാന്‍ എല്ലവര്‍ക്കും കൊടുക്കും)

മൂന്നാം ദിവസം അദ്ദേഹത്തിന്റെ സ്വരം ഞാന്‍ കേട്ടപ്പോള്‍ തകര്‍ന്നത് എന്റെ മറ്റൊരു പ്രതീക്ഷ.."ആ ജോലിക്കു ഒരു വര്‍ഷം മുന്‍പരിചയമുള്ള ഒരു "B-TECH" കാരന്‍ അതേ ശമ്പളത്തില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറാണു...M.D. യുടെ തീരുമാനത്തെ ചോദ്യം ചെയ്യനുള്ള അധികാരം എനിക്കില്ല സഹോദരാ...സോറി..."

വിധിയെ പഴിക്കുക.....അല്ലതെ എന്തു മാര്‍ഗം...

സ്വയം പഴിച്ചുകൊണ്ടുള്ള മുന്നോട്ടുള്ള ജീവിതം....പല ദിവസവും ഉച്ചഭക്ഷണം രണ്ടു രൂപാ വിലയുണ്ടായിരുന്ന "INDIAN BURGER" എന്നു ഹൈ സൊസൈറ്റിക്കു വിളിക്കാവുന്ന "വടാപ്പാവ്"..അതു കഴിക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല,...... ഒരെണ്ണം കഴിച്ചാല്‍ പിന്നെ ഒരു അഞ്ചാറു മണിക്കൂറത്തേക്കു വിശക്കില്ല........

200 രൂപാ തികയാത്ത സമയത്ത് പ്ലംബിംങ്ങും, അലൂമിനിയം ഫാബ്രിക്കേഷനും ഒക്കെ പഠിക്കേണ്ടി വന്നു...ആദ്യമൊക്കെ എന്നെ അവര്‍ക്കു കൊണ്ടുപോകാന്‍ മടിയാരുന്നു..പിന്നെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ അവര്‍ കാണിച്ച സന്‍മനസ്സ് എന്നെ തേടി "ദിവസക്കൂലി" വരാന്‍ തുടങ്ങി...

മാസം ഏകദേശം ആറ് കഴിഞ്ഞു...പ്രതീക്ഷ കൈവിടാതെ ജീവിച്ച എനിക്ക് "ഗോരേഗാവ്" എന്ന സ്ഥലത്തെ ഒരു കമ്പനിയില്‍ മനോഹരമായ ഒരു interview ഒത്ത് കിട്ടി..ഒരു പ്ലാസ്സ്റ്റിക്ക് കമ്പിനിയാണു..ശമ്പളം 5250 രൂപ. പുതുതായി തുടങ്ങുന്ന ഒരു സംരംഭം...... അതിനായി MD ജര്‍മ്മനിയില്‍ പോയിരിക്കുകയാണു..അദ്ദേഹം ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ "Appointment Letter" ല്‍ ഒപ്പിടും.... ആ ദിവസം തന്നെ വേണമെങ്കില്‍ എനിക്ക് ജോയിന്‍ ചെയ്യാം..

"ആഴ്ച്ച"യല്ല കഴിഞ്ഞത്......ആഴ്ച്ചകളാണു........ഓരോരൊ കാരണങ്ങള്‍.....അവസാനം "ഞങ്ങള്‍ അറിയിക്കാം....... ഇനി ഇങ്ങോട്ട് വിളിക്കണ്ടാ".. എന്ന ദൃഡസ്വരം ഞാന്‍ കേള്‍ക്കേണ്ടി വന്നു..

മാസം എട്ട് കഴിയുന്നു...പണ്ടെങ്ങോ നടത്തിയ ഒരു interview-ന്റെ ഫലം വന്നതു അപ്പോഴാണു...മാട്ടുംഗയിലെ അവരുടെ "MAIN OFFICE" ലേക്കു വിളിപ്പിച്ചു. ഒരു മുറിയില്‍ അടങ്ങിയ ആ "MAIN OFFICE"ല്‍ ഭാഗ്യത്തിനു കമ്പനി അവകാശികള്‍ ഉണ്ടായിരുന്നു..ജോലി "ഭീവണ്ടി"ക്കപ്പുറം "കുടുസ്സ്" എന്ന സ്ഥലത്ത്. താമസിക്കാനുള്ള സൗകര്യം അവര്‍ തരും...എനിക്കെന്താലോചിക്കാന്‍..... "ഓക്കെ" പറയുന്നതിനു ഞാനെടുത്ത സമയം ഒരു second.

പിറ്റേന്ന് രാവിലെ അവര്‍ തന്നെ എന്നെ "ഫാക്ടറി"യില്‍ എത്തിച്ചു..മൂന്നു മണിക്കൂര്‍ യാത്രയില്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു...അടൂര്‍ "നയനം" (സിനിമാക്കൊട്ടകയാണേ) ആ ഫാക്ടറിയേക്കാളും വലുതാണു. തുടക്കം ചെറുതില്‍ തന്നെയായിക്കൊള്ളട്ടെ എന്നു ഞാന്‍ ആശ്വസിച്ചു.

വൃക്ഷങ്ങള്‍ക്ക് ഭൃഷ്ട് കല്പ്പിച്ചിരുന്ന ആ വരണ്ട നാട്ടില്‍ എത്ര നാള്‍ വിധിയെന്നെ തളച്ചിടും എന്ന ചിന്തയോടെ നിന്ന എന്നൊടു COMPOUND-ന്റെ വലത്തേയറ്റത്തുള്ള ഒരു ചെറു കൂര ചൂണ്ടിക്കാണിച്ചു കൊണ്ടു അവര്‍ പറഞ്ഞു "പോയി rest എടുത്തോളു...വന്ന അന്നു തന്നെ ജോലിക്കു കേറാതെ വിശ്രമിക്കാന്‍ പറഞ്ഞതിന്റെ പൊരുള്‍ അവരുടെ അടുത്ത വാചകത്തില്‍ നിന്നും എനിക്ക് മനസ്സിലായി.."ഇന്നു തനിക്ക് നൈറ്റ് ഡ്യൂട്ടിയാണു...8.00 PM മുതല്‍ 8.00 AM വരെ..എല്ലാ "Mould" കളും ഓയില്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്ത് വയ്ക്കുക...അതാണു തന്റെ ആദ്യത്തെ ജോലി". മറുപടി ആവശ്യമില്ലാത്തതു കൊണ്ട് അവര്‍ അവരുടെ മുറിയിലേക്ക് പോയി....

ഒരു കട്ടിലും അതിനരുകില്‍ ഒരു സ്റ്റൗവ്വും കുറച്ചു പാത്രങ്ങളും അടങ്ങിയ ആ കൊച്ചു മുറിയിലേക്കു കയറുമ്പോള്‍ മനസ്സ് വിശ്രമിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു. എങ്കിലും ആ കയര്‍ കട്ടിലില്‍ കുറെ നേരം കിടന്നു....തെളിഞ്ഞ ആകാശത്തെ കാണാന്‍ അനുവദിക്കാത്തത് "Asbestos" ഷീറ്റുകള്‍..... മഴയില്‍ നിന്നും വെയിലില്‍ നിന്നും എന്നെ സംരക്ഷിക്കാന്‍ പോകുന്നത് അതാണു.

ഒന്നു മയങ്ങിയത് പാത്രങ്ങള്‍ക്കിഷ്ടപെട്ടില്ലേ..? അവര്‍ തമ്മില്‍ എന്തിനു വഴക്കിടുന്നു...കണ്ണു തുറന്നു നോക്കിയപ്പോള്‍ ഒരു "നേപ്പാളി".......കുക്കാണ്....

ഉച്ചയ്ക്ക് "മാനേജര്‍" വന്നപ്പോളാണ് ഉണ്ണാനുള്ള സമയം ആയെന്നു മനസ്സിലായത്...ഭാഗ്യം ആഹാരം മോശമല്ല....

അമ്മാമ്മെ വിളിച്ചു കമ്പനി ഫോണ്‍ നമ്പര്‍ കൊടുത്തു..എന്തോ..വീട്ടില്‍ അറിയിക്കാന്‍ തോന്നിയില്ല..

അവിടുത്തെ കാലാവസ്ഥയെ കുറിച്ചു എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല..തണുപ്പിനു ഇത്ര കാഠിന്യം ഉണ്ടെന്നു ഞാന്‍ അറിഞ്ഞതു രാത്രി ഏകദേശം ഒരു മണിയൊടടുപ്പിച്ചാണു.. ..ക്ലീന്‍ ചെയ്യന്‍ ഓയില്‍ എടുക്കുമ്പോള്‍ എന്റെ കൈ വിറച്ചിരുന്നു..ഒരു ഡിപ്ലൊമ ഇഞ്ചിനീയര്‍ ഇതാകുമോ ചെയ്യുക...അറിയില്ല...സംശയങ്ങള്‍ ഒരായിരം മനസ്സില്‍ ഉതിര്‍ന്നു...

പിറ്റെന്നു ഉച്ചയൂണു കഴിഞ്ഞ് മയക്കം മുടക്കിയത് "സാര്‍ സാര്‍" എന്ന വിളിയാരുന്നു. എനിക്കൊരു ഫോണ്‍ കാള്‍ ഉണ്ടെന്നു വന്ന ഒരു ജോലിക്കാരന്‍ പറഞ്ഞു..സമയം ഏകദേശം മൂന്നായെന്നു തോന്നുന്നു..........ആ "കാള്‍" എനിക്കായി തന്നെ കാത്തിരിക്കുകയായിരുന്നു..

അതിലൂടെ ഞാന്‍ കേട്ടത് ദൈവ്വശബ്ദമായിരുന്നു...


തുടരും..........

Tuesday, April 27, 2010

ഒരു ജോലി തേടി...............(ഭാഗം...ഒന്ന്)

Central Ministry-യുടെ സ്റ്റാമ്പോടു കൂടിയ ആ POST DIPLOMA Certificate-നോടൊപ്പം All India 10th Rank Certificate-ഉം കൂടി എന്റെ കൈയ്യിലേക്കു CIPET-ന്റെ Director തന്നപ്പോള്‍, വലതു കൈ ഒരു shakehand-നായി നീണ്ട അതേ സമയം എന്റെ ഇടതു കരം ആ രണ്ടു സര്‍ട്ടിഫിക്കേറ്റുകളും മറോടു ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു... ഒരായിരം പ്രതീക്ഷകളുടെ സ്വപ്ന സാക്ഷാത്കാരമായി കിട്ടിയ അമൂല്യ നിധി പോലെ........

AD 2000......മുംബെ നഗരം.....

നഗരമധ്യത്തില്‍ കാലെടുത്തു വയ്യ്ക്കുമ്പോള്‍ എന്റെ മനസ്സിനെ ആകെ പൊതിഞ്ഞിരുന്ന കുളിരിനെ നശിപ്പിക്കാന്‍ മുംബെ നഗരത്തിന്റെ കൊടും ചൂടിനായില്ല. ഹാര്‍ദ്ദവമായ സ്വീകരണമായിരുന്നു എന്റെ "കസിന്‍" എനിക്കു നല്‍കിയതു....നാട്ടില്‍ ചുറ്റുമതിലുകളോടു കൂടി വിശാല  മുറ്റം സാക്ഷി നിര്‍ത്തി കമനീയമായ നാലഞ്ചു മുറികളുള്ള ഒരു വലിയ വീടിന്റെ ഉടമസ്ഥരായ ആ കുടുംബം താമസിക്കുന്നതു "1 BHK" എന്ന് വിശേഷണം ഉള്ള ഒരു കൊച്ചു ഫ്ലാറ്റില്‍.....

ഒരു "പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയാത്ത "ജീവിതം" എന്ന അധ്യായം പഠിക്കാന്‍ ആരംഭിച്ചതു അവിടെ നിന്നും...."CEAT" എന്ന ഭീമാകാരനായ Tyre കമ്പനിയില്‍ പ്രവേശനം എന്ന വ്യക്തമായ ലക്ഷ്യത്തോടു കൂടി തന്നെയാണു ഞാനാ നഗരത്തില്‍ എത്തിയത്....ആ പ്രതീക്ഷ നല്‍കിയതിന്റെ ഉടമസ്ഥാവകാശം കസിന്റെ ഭര്‍ത്താവിനാണു...

"ഭാര്യ" അല്ലെങ്കില്‍ "അമ്മ" എന്നീ രണ്ടു വാക്കുകള്‍ തന്നെയാണു ഒരു വീട്ടിലെ സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെം, സന്തോഷത്തിന്റെയും മൂലകാരണം എന്നും.. "കുടുംബ സംരക്ഷണം" എന്ന മഹത്തായ ഉത്തരവാദിത്തം അതിന്റെ പൂര്‍ണ്ണ മൂല്യത്തോടെ കാത്തു സൂക്ഷിക്കാന്‍ ഒരു കുടുംബനാഥനെ സഹായിക്കുന്നതു മുകളില്‍ പറഞ്ഞ ആ രണ്ട് വാക്കുകള്‍ക്കു പൂര്‍ണ്ണമായ അര്‍ഥം കൈവരിക്കുമ്പോഴാണു എന്നും
ഞാന്‍ മനസ്സിലാക്കിയതു പതിമൂന്നു ദിവസത്തെ അവിടുത്തെ താമസമാണു.."

പക്ഷെ ജീവിതം ഞാന്‍ കാണാന്‍ തുടങ്ങിയതേ ഉള്ളുവെങ്കിലും അതില്‍ ബിരുദമെടുത്ത എന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നൂ..."അവര്‍ക്കു ശല്യമാകുന്ന ഒരു ദിവസം നീ സൃഷ്ടിക്കരുത്.." ആ വാക്കുകള്‍ എന്നെ അവിടുന്നു മാറണം എന്ന ചിന്തയില്‍ കൊണ്ടെത്തിച്ചു.. പക്ഷെ എങ്ങോട്ടു..? ഒരു കൂട്ടുകാരന്റെ ചേട്ടന്‍ MALAD എന്ന സ്ഥലത്തുണ്ടാരുന്നു.. ഒരു മലയാളിയേ മറ്റൊരു മലയാളി സഹായിക്കില്ല എന്ന പ്രസ്താവന തെറ്റെന്നു വരുത്തി അദ്ദേഹമെനിക്കൊരു താമസസ്ഥലം കണ്ടുപിടിച്ചു.."കീശ"യിലെന്തുണ്ടോ..അതിനനുസരിച്ചുള്ള ഒരു ജീവിതം തരാന്‍ മുംബെയ്ക്കല്ലാതെ ലോകത്തിലെ മറ്റേതെങ്കിലും നഗരത്തിനു സാധിക്കുമോ എന്നെനിക്കു സംശയമാണു...

50 രൂപാ മുതല്‍ 3000 രൂപാ വരെ മാസവാടകയ്ക്കു താമസിക്കുന്ന ഒരു "ചേരി"യിലാണു എന്റെ സ്വതന്ത്ര താമസം ആരംഭിച്ചതു...
മുംബയിലെ ഒരു "ചേരി" അല്ലെങ്കില്‍ "ചാലുകള്‍"..അതെങ്ങെനെയിരിക്കും എന്നു ഇന്ത്യയിലേക്കു അനവധി "ഓസ്ക്കാര്‍" കൊണ്ടുവരാന്‍ ഒരു "ഹോളിവുഡ്" സിനിമ സഹായിച്ചതിനാല്‍ അധികം വിവരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല....

പതിനൊന്ന് പേര്‍ താമസിക്കുന്ന മുറിയിലേക്കു ഞാന്‍ എന്റെ ഒരെഒരു സ്യൂട്ട്കേസ്സുമായി ആ ഞായറാഴ്ച്ച കടന്നു ചെന്നപ്പോള്‍ കണ്ടതു ചിരിച്ചും തമാശകള്‍ പറഞ്ഞും ചുറ്റുമിരുന്ന് മദ്യസേവ നടത്തുന്ന ഒരു പറ്റം ചെറുപ്പക്കാരെയാണു.. കൂട്ടത്തില്‍ ചെറുപ്പക്കാരിലും ചെരുപ്പമായി ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു "അച്ചായ"നും....

സ്ഥിരം ചോദ്യങ്ങള്‍ തന്നെയാരിക്കും...എന്നെ കണ്ടതും പേരു..സ്ഥലം..ഈ രണ്ടു കാര്യങ്ങള്‍ ആണു അവര്‍ക്കാദ്യം അറിയേണ്ടിയിരുന്നത്...."അടൂര്‍" എന്നു കേട്ടതും ആ കൂട്ടത്തിലൊരാള്‍ ചാടിയെഴുന്നേറ്റു എന്റെ അടുത്തെക്കു വന്നു ...

"അളിയാ..ഞാന്‍ "വയല"ക്കാരനാ ബിനൂന്നാ പേര്..സ്വാഗതം..സുസ്സ്വാഗതം..."

കുഴയുന്ന ആ വാക്കുകള്‍ മനസ്സിലാക്കന്‍ എനിക്കു ബുദ്ധിമുട്ടോന്നും ഉണ്ടായില്ല...ആ ആഘോഷത്തില്‍ പങ്കു ചേരാന്‍ എന്നെ അവര്‍ നിര്‍ബന്ധിച്ചെങ്കിലും അതു സ്നേഹപൂര്വ്വം നിരസ്സിക്കുകയെ എനിക്ക് കഴിയിമായിരുന്നുള്ളു...

വന്ന ദിവസം തന്നെ തങ്ങളുടെ "ശര്‍ദ്ദില്‍" ഒരു വിദ്യാഭ്യാസമുള്ളവന്‍ കഴുകേണ്ടി വന്നതിന്റെ അനുകമ്പ അവര്‍ക്കെന്നോടു ആദ്യദിവസങ്ങളില്‍ നന്നായി ഉണ്ടായിരുന്നു.."ഗള്‍ഫ്" എന്ന ഒരെയൊരു സ്വപ്നവും പേറി കഴിയുന്ന സ്നേഹസമ്പന്നരായ കുറെ ആളുകള്‍..ഒരു കുടുംബത്തിലെ എല്ലാ ദുഖങ്ങളും മറക്കാന്‍ കഴിയുന്ന സൗഹൃദാന്തരീക്ഷം...അവിടെ പരിഭവങ്ങളില്ല...കുറ്റം പറച്ചിലുക്കളില്ല...വഴക്കില്ല..നാടകീയത ഇല്ല.....

ആ കൊടും ചൂടില്‍ ഒരാള്‍ മറ്റൊരാളുടെ ദേഹത്തു മുട്ടിയൊരുമ്മി കിടക്കുമ്പോള്‍ ഉറങ്ങാതെ രാവുകള്‍ കഴിച്ചു കൂട്ടിയ ഒരാള്‍ ഞാന്‍ മാത്രം...അതിശയത്തോടെ ഞാന്‍ നോക്കി കണ്ടിരുന്നു അവരുടെ നിഷ്കളങ്കമായ ഉറക്കത്തെ..എല്ലു മുറിയേ പണിയെടുത്തിട്ട് അവരിലെ "പ്ലംബിങ്ങും, വയറിങ്ങും, അലൂമിനിയം ഫാബ്രികേഷനും" ഒക്കെ രാത്രിയില്‍ നിശബ്ദരായി ഇരുക്കുന്നത് ഇന്നു ബാക്കി വച്ചതു നാളെത്തന്നെ തീര്‍ക്കണം എന്ന ലക്ഷ്യബോധത്തോടെയായിരിക്കണം..അങ്ങനെ ഒരു വിജംഭിതമായ ഒരു ആവശ്യവും എനിക്കില്ലാഞ്ഞതു കൊണ്ടാകാം ഉറക്കം തഴുകാത്ത കുറേ രാത്രികള്‍ മുംബെ എനിക്ക് സമ്മാനിച്ചതു..

"CEAT" എന്ന സ്വപ്നവുമായി ഞാന്‍ കഴിച്ചു കൂട്ടിയതു ഒരു മാസം..ഒരു അസ്തമനസൂര്യന്റെ സാന്നിധ്യത്തില്‍ വന്ന ഒരു "ഫോണ്‍കാളില്‍" ഞാന്‍ കണ്ടതു മറ്റൊരു അസ്തമനം കൂടിയായിരുന്നു.....


തുടരും...........

Friday, April 23, 2010

ഒരു "ടാര്‍സ്സണ്‍" വിളയാട്ട്

ഒരു ഏഴാം ക്ലാസ്സുകാരന്റെ  മനസ്സില്‍ ആരൊക്കെയാരിക്കും "HEROES". ബാറ്റ് മാന്‍, സൂപ്പര്‍ മാന്‍, സ്പൈഡര്‍ മാന്‍..........അല്ലെ. ഇവരൊക്കെ തന്നാരുന്നു എന്റെം ഇഷ്ട നായകന്മാര്‍...അന്നൊരു പക്ഷെ "മംഗലശ്ശേരി നീലകണ്ടന്‍" അവതരിക്കാത്തതു കൊണ്ടാകും ഞാനേറ്റവും കൂടുതല്‍ ആരാധിച്ചിരുന്നത് "ടാര്‍സ്സണെയാണു". കാട്ടു വള്ളികളിലൂടെ പറന്നു നടക്കുന്ന ആ അതികായകനെ ഞാനന്ന് അത്ഭുതത്തോടെയാണ് കണ്ടിരുന്നത്...ഞങ്ങളുടെ പുതിയ "HEAD MASTER" ജോയിന്‍ ചെയ്യുന്നതു വരെ...

1992 - St'Marys School

7-C ലെ ക്ലാസ്സ് ലീഡര്‍ എന്ന അലങ്കാരം ഉള്ള വര്‍ഷം. എനിക്ക് ആ സ്ഥാനത്തിനു "ഹാട്രിക്ക്" നേടിത്തന്ന വര്‍ഷം. സാറന്മാരില്ലാത്ത സമയത്ത് "മിണ്ടുന്നവരുടെ" പേരു BOARDല്‍ എഴുതി അവര്‍ക്കടിവാങ്ങിച്ചു കൊടുക്കുക എന്ന "ഉത്തരവാദിത്തം" ഭംഗിയായി നടത്തിക്കൊണ്ട് പോയി ടീച്ചര്‍മാരുടെ "കണ്ണിലുണ്ണിയായി" വാണിരുന്ന കാലം.....ഇളം മനസ്സുകളുടെ ശാപമോ പിണക്കമോ എന്നെ ഇക്കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തക്ക ആഴമുള്ളതാരുന്നില്ല..

അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി പോകാന്‍ കഴിയുന്ന ചില നല്ല സുഹൃത്തുക്കളെ എനിക്കവിടെയും ദൈവം തന്നിരുന്നു..അന്നത്തെ "intervel" GIRLS HIGH SCHOOL ല്‍ ചിലവഴിക്കാന്‍ ഞങ്ങള്‍ മൂന്നു പേര്‍ തീരുമാനിച്ചു..

ചേച്ചിമാരെ കാണുന്നതും മിണ്ടുന്നതും ഒക്കെ ഒരു സുഖമുള്ള കാര്യമാണേ....

ഒരു COMPOUND തന്നാരുന്നു GIRLS HIGH SCHOOL ..അന്നത്തെ ഞങ്ങളുടെ സംസാരവിഷയം "ടാര്‍സ്സണാ"യിരുന്നു..പലവിധ കഥകള്‍ പറഞ്ഞു കൊണ്ടു ഞങ്ങള്‍ നടന്നു..ഞങ്ങളുടെ കണ്ണുകള്‍ ചേച്ചിമാര്‍ക്കു വേണ്ടി തിരഞ്ഞു..ഉണ്ടു..ഒന്നു രണ്ടു പേര്‍ വരാന്തയില്‍ ഉണ്ടു...പെട്ടെന്നാണു എന്റെ കണ്ണുകള്‍ സ്കൂളിന്റെ നേരെ മുമ്പില്‍ ഉള്ള മൂന്നു മാവിന്മേല്‍ പതിഞ്ഞത്..അതില്‍ "ഉണങ്ങിയ ആനക്കോണ്ട" പോലെ തൂങ്ങിക്കിടക്കുന്ന കുരുമുളകു കൊടികള്‍...എന്റെ മനസ്സെന്തിനോ വെമ്പി...ചേച്ചിമാരവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വെരുത്തി ഞാനാ വള്ളികളിലേക്ക് ചാടി തൂങ്ങി.."ടാര്‍സ്സണ്‍.....എന്നു പറഞ്ഞു കൊണ്ടു അതില്‍ നിന്നും അടുത്തതിലേക്കു....പിന്നെ മൂന്നാമത്തിതിലേക്കു...അതു കണ്ട കൂട്ടുകാരും കൂടെ ചാടി...

കുരുമുളകു കൊടിക്ക് കാട്ടുവള്ളികളുടെ ശക്തിയില്ല എന്ന് മൂടും കുത്തി താഴെ വീണപ്പോള്‍ എനിക്കു മനസ്സിലായി...വീണ എന്റെ ദേഹത്തേക്കു "കൊടി" പറിഞ്ഞു വീണു....എല്ലാം എടുത്തു കളഞ്ഞു ഒരു ചമ്മലോടെ ചേച്ചിമാരിരിക്കുന്ന ഭാഗത്തേക്കു നോക്കി..അവിടം ശൂന്യം...തിരിഞ്ഞു നോക്കിയപ്പൊള്‍ കൂടെയുണ്ടാരുന്ന "നല്ല" സുഹൃത്തുക്കളുടെ പൊടി പോലും കാണാനില്ല....പതിയെ എഴുന്നേറ്റ് തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ ആ "രൂപത്തെ" കണ്ടെന്റെ സര്‍വ്വനാഡികളും നിലച്ചു....

GIRLS HIGH SCOOL-ന്റെ HEAD MISTRESS....ഓടാന്‍ തുടങ്ങിയപ്പോഴാണു എന്റെ "ആക്സിലെറേറ്റര്‍" പൊട്ടിപ്പോയ സത്യം ഞാന്‍ മനസ്സിലാക്കിയതു...

ഒഴിഞ്ഞ ഹെഡ്മാസ്റ്ററിന്റെ കസേരയും നോക്കി എത്ര നേരം കൈയ്യും കെട്ടി നിന്നു എന്നെനിക്കോര്‍മയില്ല....മനസ്സിലൊരായിരം തിരകള്‍ വന്നും പോയും ഇരുന്നു.. കൂറേ കഴിഞ്ഞപ്പോള്‍ "ഡാനിയേല്‍" സാറിന്റെ കൂടെ വന്ന പൊക്കം കുറഞ്ഞ ശാന്ത മുഖമുള്ള ആ മനുഷ്യന്‍ കസേരയില്‍ ഇരുന്നപ്പോള്‍ എന്റെ മനസ്സു മന്ത്രിച്ചു..."പുതിയ ഹെഡ്മാസ്റ്റര്‍".....

ഇങ്ങനെയൊരുത്തന്‍ ഇവിടെ നില്‍ക്കുന്നതിന്റെ ഒരു "അംഗീകാരവും" എനിക്കവര്‍ തരുന്നില്ല. ഞാന്‍ സാറിനെ സസൂക്ഷമം ശ്രദ്ദിച്ചു...ആദ്യമായി വന്നതു കൊണ്ടു ചിലപ്പോള്‍ വെറുതെ വിട്ടേക്കും...ആ ഒറ്റ ചിന്തയായിരുന്നു മനസ്സിനിത്തിരി ആശ്വാസം തന്നത്....

വീണ്ടും കുറേ കഴിഞ്ഞാണു അദ്ദേഹം എന്നെ വിളിച്ചത്...എന്നെ അടിമുടി ഒന്നു നോക്കിയിട്ട് ഡാനിയല്‍ സാറിനോടായി ഒരു ചോദ്യം..ആ ഒരു ചോദ്യമേ അദ്ദേഹം ചോദിച്ചുള്ളു..."എന്താ ഡാനിയല്‍ സാറെ..ഇവിടുള്ളതെല്ലാം എങ്ങനത്തേയാണൊ..? കുട്ടികളെ നിങ്ങള്‍ അഴിച്ചു വിട്ടിരിക്കുവാ....? വന്ന ദിവസം തന്നെ കൊള്ളാം....കുട്ടികള്‍ക്കു മുമ്പെ സാറന്മാരെ നേരെയാക്കേണ്ടി വരുമോ..?

അതു വരെ ശാന്തനായിരുന്ന ഡാനിയേല്‍ സാറിന്റെ മുഖം കറുത്തതു ഞാന്‍ കണ്ടു...

"ആദ്യ ദിവസം തന്നെ..എനിക്കൊന്നും ചെയ്യാന്‍ വയ്യ..സാറുതന്നെ കൈകാര്യം ചെയ്തോ..." കസേരയില്‍ നിന്നെഴുന്നേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തീയുണ്ട കണക്ക് എന്റെ ചെവിയില്‍ ആഞ്ഞു പതിച്ചു....ഒരു കുഞ്ഞു മാന്‍പേടയേ സിംഹക്കൂട്ടിലേക്കെറിഞ്ഞു കൊടുത്തിട്ട് പുറത്തേക്കു പോയ സാറിനെ ഞാന്‍ വേദനയോടെ നോക്കി നിന്നു...

ഞാന്‍ ദയനീമായി ഡാനിയല്‍ സാറിനെ നോക്കി...സാര്‍ അപ്പോഴേക്കും കസേരയില്‍ നിന്നും എഴുന്നേറ്റിരുന്നു..ആജാനുബാഹുവായ സാറിന്റെ ഓരോ മുമ്പോട്ടുള്ള കാല്‍ വെയ്പ്പിലും ആയിരം തീഗോളങ്ങള്‍ എന്റെ നേര്‍ക്ക് വരുന്നതായി എനിക്കനുഭവപ്പെട്ടു...

എന്റെ മുഖത്തു ദയനീയ ഭാവമേ ഇല്ലേ..? മനസ്സു മുഴുവന്‍ ഒരിറ്റ് ദയവിനായി അലറി വിളിക്കുകയാണു...മുഖത്തിനു മനസ്സിന്റെ വേഗം ഇല്ലെ?  സാറിന്റെ മുഖത്തിനൊരു മാറ്റവും കാണുന്നില്ല...

വലിഞ്ഞു മുറുകുന്ന ഭാവവുമായി നില്‍ക്കുന്ന സാറിന്റെ ഇടത്തെ കയ്യ് എന്റെ കുത്തിനു എത്ര പെട്ടന്നാണു വന്നു വീണത്...രണ്ടുമൂന്നു second കഴിഞ്ഞപ്പോയാണു എന്റെ കാലുകള്‍ നിലത്തു കുത്തുന്നില്ല എന്ന നഗ്ന സത്യം ഞാന്‍ മനസ്സിലാക്കിയതു...എന്നെ തൂക്കിയെടുത്തുകൊണ്ടു സാറെന്നെ മുറിയുടെ മൂലയ്ക്കുള്ള് ഒരു "DESK" ലക്ഷ്യമാക്കി നടന്നു..അതിനോടടുത്തപ്പോഴാണു ഞാന്‍ കണ്ടത്...ഒരേകദേശം ഒന്നര മീറ്റര്‍ നീളമുള്ള ഒരു "ചൂരല്‍" എന്നെ നോക്കി ക്രൂരമായി ചിരിക്കുന്നു...

അതികം താമസ്സമൊന്നുണ്ടായില്ല...സാറു ചൂരലെടുത്ത് "പടേ..ന്ന്" പുറകു വശം നോക്കി തന്നെ തന്നു..."എന്റമ്മോ...അന്നേവരെ കിട്ടിയിട്ടില്ലാത്ത സ്ഥലത്ത് ലഭിച്ചതു കൊണ്ടാകാം..ഭൂമിക്കു ചുറ്റും ഒട്ടേറെ നക്ഷത്രങ്ങള്‍ ഉണ്ട് എന്ന ശാസ്ത്ര സത്യത്തെ നേരില്‍ കണ്ടാനന്ദിക്കാന്‍ കഴിഞ്ഞത്....പക്ഷെ എണ്ണാന്‍ പറ്റിയില്ല........അടികള്‍ക്കിടെ സാര്‍ ഇങ്ങനെ ചോദിക്കുന്നതു ഞാന്‍ വ്യക്തമായി കേട്ടു....."

വള്ളീല്‍ തൂങ്ങി ചാടാന്‍ നീയാരാടാ..."ടാര്‍സ്സണോ..?"

പാവം കൈ കെഴച്ചിട്ടാകും..അവസാനം സാറെന്റെ കാലുകള്‍ തറയില്‍ മുട്ടിച്ചു...വയസ്സായില്ലെ...

പുറത്തിനൊരു തട്ടും തന്നിട്ടു "ഓടെടാ" എന്നു പറഞ്ഞു...എന്റെ കൈയ്യ്കളപ്പോഴേക്കും "പുറകു വശത്തു" " തിരുമല്‍" ജോലിയാരംഭിച്ചിരുന്നൂ...

കിട്ടിയ ജീവനും കൊണ്ട് ഞാനോടി..ക്ലാസ്സിലേക്കല്ല....പൈപ്പിന്റെ നേരെ....അവിടെ മാത്രമേ "ഓവുള്ളു" ....കുടു കുടാന്നു ഒഴുകുന്ന കണ്ണീരിനൊഴുകിപ്പോകാന്‍ ഇടം വേണ്ടേ..?

മുഖം കഴുകി ...തിരുമല്‍ "പരുപാടി" വീണ്ടും ആരംഭിച്ചു കൊണ്ട് നേരെ ക്ലാസ്സിലേക്കു നടന്നു...

വാതിലിലെത്തിയപ്പോള്‍ English ടീച്ചര്‍ അകത്തുണ്ട്...എന്നെ കണ്ടതും എവിടാരുന്നു എന്നു ചോദിച്ചു...ഭവ്വ്യതയോടെ ഞാന്‍ പറഞ്ഞു.."പുതിയ HEAD MASTER" വിളിപ്പിച്ചാരുന്നു..അതു കേട്ട് ടീച്ചര്‍ പറഞ്ഞു..."HMMM!...എല്ലാ ക്ലാസ്സ് ലീഡറുമാരേം ഇന്നു തന്നെ കാണണമെന്നു അദ്ദേഹം പറയുന്നതു കേട്ടു....അതു കേട്ടു ഞാന്‍ ഞെട്ടി.....ഇന്നു ഇനിയുമൊരു അഭിമുഖമോ..."

ദൈവ്വമേ ഈ കുഞ്ഞു ഹൃദയം എങ്ങനെ അതു താങ്ങും..(പക്ഷെ ദൈവം എന്റെ കൂടാരുന്നു.. അന്നു കൂടിക്കാഴ്ച്ച നടന്നില്ല..)

അടുത്തു വന്നു ടീച്ചര്‍ എന്റെ കയ്യില്‍ "ചോക്ക് പീസ്സ്" തന്നിട്ടു പറഞ്ഞു.."മിണ്ടുന്നവരുടെ പേരെഴുതി വെയ്യ്ക്ക്"..ഞാനിപ്പൊ വരാം..."

അതും വാങ്ങി ബോര്‍ഡിനരുകിലേക്കു ചെന്നു നിന്നു...എന്റെ കണ്ണുകള്‍ ആ "നല്ല" രണ്ട് സുഹൃത്തുകള്‍ക്കായി പരതി...തലയും കുനിച്ചിരിക്കുന്ന അവരോടെന്തു പറയാന്‍....

എല്ലാം ശിക്ഷയും സ്വയം ഏറ്റുവാങ്ങി നില്‍ക്കുന്ന ത്യാഗിയായ കൂട്ടുകാരന്റെ അഹങ്കാരത്തൊടെ ഞാന്‍ എന്റെ "ഉത്തരവാദത്തിലേക്കു" കടന്നു...അപ്പൊഴാണു ഒരു പെണ്‍കുട്ടിയുടെ നാവിനു ക്ഷമ കെട്ടത്...വേഗം അവളുടെ പേരെഴുതാന്‍ തിരിഞ്ഞ ഞാന്‍ ഒരു നിമിഷം നിന്നു....

അപ്പോഴും "തിരുമ്മണേ തിരുമണേ.." എന്നു അലറി വിളിക്കുന്ന എന്റെ "പുറകുവശത്തിന്റെ" തീരാരോദനം കേട്ടപ്പോള്‍ എന്റെ കയ്യില്‍ നിന്നും ചോക്കു പീസ്സ് അറിയാതെ താഴെ വീണു....

ഈ വേദന തന്നല്ലെ അവര്‍ക്കും ഉണ്ടാവുക എന്ന അറിവു പിന്നീടൊരിക്കലും...ഒരു പേരും എന്റെ കയ്യുകള്‍ കൊണ്ടു ബോര്‍ഡില്‍ തെളിഞ്ഞിട്ടില്ല...........

Saturday, April 17, 2010

ഒരു "BLACK THUNDER VISIT" ---(അവസാന ഭാഗം)

ഒന്നം ഭാഗം ഇവിടെ......http://adoormanojkumar.blogspot.com/2010/04/black-thunder-visit-1.html

രണ്ടാം ഭാഗം ഇവിടെ......http://adoormanojkumar.blogspot.com/2010/04/black-thunder-visit-2_17.html

ഒരു "BLACK THUNDER VISIT" - തുടരുന്നു..........

എങ്ങനെ ഡ്രൈവര്‍ക്കു ഫുള്‍ വാങ്ങിക്കാം എന്ന ഒറ്റ ചിന്ത മാത്രമാണു എന്റെ മനസ്സിലുണ്ടാരുന്നതു. മറ്റുള്ളവര്‍ പറഞ്ഞതു പോലെ അയാളെ "വലിപ്പിക്കാന്‍ "നോക്കിയാല്‍" ചിലപ്പോള്‍ അയാള്‍ നമുക്കിട്ടു പണിഞ്ഞേക്കും....അതു റിസ്ക്കാ.....

കടം വാങ്ങിച്ച് അങ്ങേരെ കുടിപ്പിക്കാനൊരു മടി....എന്തു ചെയ്യും...ticket-ന്റെ കാശിനായി "REP" എന്റെ അടുത്തു വന്നു...Black thunder പ്രധാന കവാടത്തിനകത്താണു ഞങ്ങള്‍ അപ്പൊ നില്‍ക്കുന്നത്.. ഞാനിത്തിരി വിഷാദം കലര്‍ത്തി പറഞ്ഞു.."അളിയാ..ഞാന്‍ വരുന്നില്ല.."

എന്തുപറ്റിയെടാ..തോളില്‍ കൈ വച്ചു കൊണ്ട് അവന്‍ ചോദിച്ചു....

"മറ്റൊന്നുമല്ല..എന്റെ കൈയ്യില്‍ കാശില്ല..." അറുപിശുക്കനായ അവന്റെ കയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയൊന്നും ഇല്ലാതെ തന്നാണു ഞാന്‍ പറഞ്ഞതു...അവന്‍ എന്നെ ഒന്നു നോക്കിയിട്ട് അവന്‍ തിരിച്ചു പോയി...

രണ്ട് മിനിറ്റ് കഴിഞ്ഞു സാറും അവനും കൂടെ തിരിച്ചു വന്നു...സാറെന്നോടു ചോദിച്ചു..."കാശില്ലെല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും വാങ്ങിചൂടെ..." ഞാന്‍ അഞ്ചാറു വിഷാദ ഭാവങ്ങള്‍ ഒന്നിച്ചെടുത്തു പയറ്റി.....

"സര്‍..സത്യം പറയാങ്കില്‍ ഇന്നലെ രാത്രി പോലും കഴിച്ചതു രാഗിണിയുടെ (original പേരല്ല കേട്ടോ) കയ്യീന്നു കാശ് വങ്ങിയിട്ടാ...പിച്ച എടുക്കുന്നതിനും ഒരു പരിധിയില്ലെ സര്‍...."ഞാന്‍ ഒന്നു നിര്‍ത്തി..

തലകുനിഞ്ഞു നില്‍ക്കുന്ന എന്നോടായി സര്‍..."ശരി..കാശില്ലാത്തതിന്റെ പേരില്‍..നീ കഴിക്കാതെ ഇരിക്കെണ്ടാ...ദാ ഇതു വെച്ചോ.." ...നൂറിന്റെ അഞ്ചു നോട്ടുകള്‍ കണ്ടെന്റെ കണ്ണ് തള്ളി...സന്തോഷം കടിച്ചമര്‍ത്തി ഞാനതു ആദ്യം ഒന്നു നിരസിച്ചു..സര്‍ നിര്‍ബന്ധിക്കും എന്ന വിശ്വാസത്തോടെ..വിശ്വാസം തെറ്റിയില്ല..പാവം എന്റെ കയ്യില്‍ രൂപ പിടിപ്പിച്ചു...എന്നിട്ടു തിരിച്ചു പോയി.....

"എന്നതാരുന്നടാ..അവിടെ പരുപാടി..."എന്നെ കണ്ടതും മറ്റുള്ളവര്‍ ചുറ്റും കൂടി.. ഞാന്‍ പതുക്കെ പോക്കറ്റില്‍ നിന്നും രൂപ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു..."ഒന്നല്ല രണ്ടു ഫുള്ളിന്റെ കാശൊത്തു.....അവരുടെ മുഖത്തെ സന്തോഷം കണ്ടു ഞാന്‍ ധന്യനായി. അതിലൊരുത്തന്‍ എന്നെ കെട്ടിപ്പിടിച്ചു കൊണ്ടൊരു ഉമ്മ.....

ഞങ്ങള്‍ കൂട്ടമായി black thunder ലേക്കു കയറി....മൂന്നു മണിക്കിറങ്ങണം എന്നു പറഞ്ഞു കയറിയ ഞങ്ങള്‍ ഇറങ്ങിയപ്പൊള്‍ മണി ഏഴ്. ഞങ്ങളോടൊപ്പം സാറും കുട്ടികളും നന്നായി "ENJOY" ചെയ്തു....കുട്ടികളുടെ സന്തോഷം കണ്ടിട്ടാവണം അദ്ദേഹം പ്രസന്നവദനാണു....ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെക്കു ചെന്നു..."എങ്ങനെ നന്നായി Enjoy ചെയ്തില്ലേടെ....

ഞാന്‍ വിനീതനായി മറുപടി നല്‍കി..."സാറു സഹായിച്ചില്ലാരുന്നെങ്കില്‍......." തോളത്തൊരു "തട്ട്" അതിനു മറുപടിയായി നല്‍കിക്കൊണ്ടു അദ്ദെഹം ബസ്സ് ലക്ഷ്യമാക്കി നടന്നകന്നു....ഞാന്‍ മൗനമായി ഒരു "നന്ദി" പറഞ്ഞു...എന്തിനാരുന്നു ആ "നന്ദി" എന്നു എനിക്കറിയില്ല.."Black Thunder" ല്‍ കയറാന്‍ അനുമതി നല്‍കിയതിനൊ..അതൊ "ഫുള്‍" വാങ്ങിക്കാന്‍ കാശ് തന്നതിനോ...?

അദ്ദേഹത്തിനു ആത്മാഭിമാനം ഉള്ളതു കൊണ്ടും എനിക്കത് ആ സമയത്തു തീരെ ഇല്ലാതിരുന്നത് കൊണ്ടും ആ 500 രൂപ ഇന്നും ഒരു കടമായി നില്‍ക്കുന്നു...ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഒരു ഓര്‍മ്മയായി അദ്ദേഹവും.......................

ഒരു "BLACK THUNDER VISIT" ---ഭാഗം - 2

ഒന്നാം ഭാഗം....ഇവിടെ http://adoormanojkumar.blogspot.com/2010/04/black-thunder-visit-1.html



ഒരു "BLACK THUNDER VISIT"........തുടരുന്നു......

"കിടു..കിടു...എന്ന ശബ്ദത്തോടെ വണ്ടി നിന്നപ്പോഴാണു ഞങ്ങള്‍ കണ്ണുതുറന്നതു. പുറത്ത് നല്ല ഇരുട്ട്...സര്‍ എഴുന്നേറ്റ് ഡ്രൈവറിന്റെ അടുത്തേക്കു പോകുന്നതു കണ്ടു. അയാളെന്തോ വിശദീകരിക്കുകയാണു. സര്‍ തിരിച്ചു വന്നു ഞങ്ങളുടെ "Class Rep" നെ (tour-ന്റെ കാര്യങ്ങള്‍ നോക്കുന്നതു അവനാണു) വിളിച്ചെന്തോ പറഞ്ഞു. അവന്റെ നെറ്റി ചുളിയുന്നതു ഞാന്‍ ശ്രദ്ദിച്ചു. വിഷാദമുഖവുമായി അവന്‍ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു.

"വണ്ടീടെ AXLE ഒടിഞ്ഞു.....ഇനി workshop ല്‍ നിന്നും ആളു വന്നാലെ ശരിയാകൂ....ആരും നേരം വെളുക്കുന്നതു വരെ പുറത്തേക്കു പോകരുതെന്നു സര്‍ പറഞ്ഞു....."

ബസ്സിലാകെ കുശുകുശുപ്പ്.......

നേരം വെളുക്കനെന്താ ഇത്ര താമസം....സൂര്യന്‍ ഉദിക്കാനൊരുങ്ങിയതും ഞങ്ങള്‍ ചാടി വെളിയിലിറങ്ങി.....ചുറ്റുപാടും നോക്കിയപ്പോള്‍ അതെവിടെയാണെന്നു ഒരു പിടിയും കിട്ടിയില്ല. ഞങ്ങളുടെ കണ്ണുകള്‍ ഡ്രൈവറിനെ തിരഞ്ഞു. "ഇയ്യാളിതെവിടെ പോയി...."

സാറും രംഗത്തെത്തി..പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണു അയാള്‍ വന്നതും. പുള്ളി വന്നതും ഞങ്ങളില്‍ ഒരുവന്‍ ഉറക്കെ ചോദിച്ചു....."പ്രകാശേട്ടോ....എന്നതാ പറ്റിയേ......."....

"AXLE ഒടിഞ്ഞു പോയെടെ.....പണിയായി...ഇനി മേട്ടുപ്പാളയത്തില്‍ നിന്നും ആരെങ്കിലും വരണം.....ഒരു മൂന്നു മണിയെങ്കിലും ആകും ശരിയാവാന്‍....."

ആ മറുപടി കേട്ട ഞങ്ങള്‍ക്ക് കുളിരു കോരി...."ആഹാ!..ഒരു കാര്യം ഏല്പ്പിച്ചാലിത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണു...ഒരു ഫുള്ളിന്റെ ശക്തിയേ.........."

സാറു മൂക്കത്തു വിരല്‍ വച്ചു..."മൂന്നു മണിയോ....നമ്മളോത്തിരി താമസിക്കുമല്ലോ....." അതു കേട്ട് നീരസഭാവത്തോടെ ഡ്രൈവര്‍..."ഞാനെന്ത് ചെയ്യാനാ..സിറ്റീന്നാളു വരണം.........." ഞങ്ങളോടെ എന്തോ പറയാനുണ്ടെന്ന ഭാവത്തോടെ അയാള്‍ ബസ്സിന്റെ ബാക്കിലേക്കു നടന്നു...

സാറിനൊരു സംശയം തോന്നാത്ത വിധം ഞങ്ങളും അങ്ങോട്ട് പോയി. ഒരു ബീഡിക്കു തിരികൊടുത്ത് ബസ്സും ചാരി നില്‍പ്പാണു ഡ്രൈവര്‍..ഞങ്ങളെ കണ്ടതും ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.. ദേ എന്റെ ഭാഗം ഞാന്‍ തീര്‍ത്തു..ഇനി നിങ്ങള്‍ നോക്കിക്കൊ....പക്ഷെ കാര്യം കഴിഞ്ഞിട്ട് കാലു മാറരുത്...സത്യം പറഞ്ഞാല്‍ എല്ലാത്തിന്റെം പഴ്സ്സ് ഏകദേശം കാലിയാണു...പോണ്ടിചെരിയിലെ ചെലവൊക്കെ ഒരു ഇറ്റാലിയന്‍ tourist നെ ചാക്കിലാക്കിയാണു നടത്തിയതു....എങ്കിലും ഞങ്ങള്‍ പറഞ്ഞു..."ഹ എന്റെ ചേട്ടാ.,...അതൊക്കെ ഞങ്ങളേറ്റു..... ഈ സ്ഥലം ഏതാ...."

"ഇവിടുന്നു ഒരു കിലോമീറ്റര്‍ നടന്നാല്‍ മതി....അതിന്റെ മുമ്പില്‍ കൊണ്ടിട്ടാല്‍ അങ്ങേര്‍ക്കു സംശയം തോന്നിയാലോ...."പുള്ളിയുടെ മറുപടി കേട്ട ഞങ്ങള്‍ എങ്ങനെയെങ്കിലും ഒരു ഫുള്‍ വാങ്ങിക്കൊടുക്കണം എന്നു മനസ്സില്‍ ഉറപ്പിച്ചു...

ആദ്യ ഘട്ടം ഭംഗിയായി കഴിഞ്ഞു..ഇനി സാറിന്റെ സമ്മതത്തിനുള്ള ശ്രമം.....

ആദ്യം "REP" നെ കയ്യിലെടുക്കണം..അവനെ ഞങ്ങള്‍ വിളിച്ചു..."ഡാ ഉവ്വെ....നമ്മളേതു കാട്ടു മുക്കിലാ....എനിക്കാണേ രണ്ടിനു മുട്ടീട്ട് വയ്യ....നമ്മളു ആണുങ്ങടെ കാര്യം പോട്ടെ....ഒരു കുപ്പി വെള്ളവും കുറ്റിക്കാടുമുണ്ടേല്‍ ഞങ്ങള്‍ക്ക് OK.....പെണ്‍കുട്ടികള്‍ എന്തു ചെയ്യും....എന്തായാലും..രാവിലെ റൂം എടുക്കാം എന്നല്ലെ പറഞ്ഞതു....ഇവിടെങ്ങാനും ഹോട്ടലുണ്ടോന്നു നോക്ക്....."

ഹോട്ടല്‍ തപ്പാനാരിക്കും അവന്‍ അവിടം മുഴുവന്‍ കണ്ണോടിച്ചതു....നിസ്സഹായകനായി നില്‍ക്കുന്ന അവനെ നോക്കി ഞാന്‍
തുടര്‍ന്നു ...."അളിയാ..ഇവിടെങ്ങും...ഒന്നും കാണുന്നില്ല..." ഒരു വഴിയുണ്ടു...ഡ്രൈവര്‍ പറഞ്ഞു.. ഇവുടെ അടുത്താണു "BLACK THUNDER" ..അവിടെ കയറിയാല്‍ സമയവും പോയി കിട്ടും സംഗതിയെല്ലാം നടക്കുകേം ചെയ്യും....നീ സാറിനോടു പറ..."

അവന്‍ സംശയത്തോടെ "മൊഴിഞ്ഞു" ..സാറു സമ്മതിക്കുമോടാ...."....

അതു നിന്റെ കഴിവു...അല്ലേല്‍ ഒരു കാര്യം ചെയ്യാം..."ഒന്നും രണ്ടും ഇവിടെത്തന്നെ നടത്താം...നമുക്കു എല്ലാവര്‍ക്കും കൂടെ ഈ റോഡില്‍ നിരന്നങ്ങനെ ഇരിക്കാം എന്താ..?....

അതേറ്റു....അവന്‍ എങ്ങനെങ്കിലും സാറിനെക്കൊണ്ടു സമ്മതിപ്പിക്കാം എന്നും പറഞ്ഞു പോയി....അവന്റെ കഴിവില്‍ ഞങ്ങള്‍ക്കു പണ്ടെ അത്ര വിശ്വാസം പോരാത്തതു കൊണ്ടു പതുക്കെ സാറിന്റെ മകനെ പിടിച്ചു...ഒരു പത്തു മിനിറ്റ് കൊണ്ടു അവനെ ഞങ്ങള്‍ "mould" ചെയ്ത് സാറിന്റെ അടുത്തേക്കു പറഞ്ഞു വിട്ടു..

പെണ്‍കുട്ടികളെ കുറിച്ചു ഓര്‍ത്തിട്ടോ അതോ മകന്റെ അലപ്പു സഹിക്കാന്‍ വയ്യാഞ്ഞിട്ടോ...അറിയില്ല...അവസാനം പുള്ളി സമ്മതിച്ചു....ആ "വിജയം" ഞങ്ങള്‍ "REP" നു തന്നെ കൊടുത്തു......

ഓര്‍മ്മ ശരിയെങ്കില്‍ black thunder തുറന്നത് 9.00 മണിക്കാണു...രണ്ടു conditions ആണു സാറു മുമ്പോട്ട് വച്ചതു...

ഒന്ന് - മൂന്നു മണിക്കു തിരിച്ചിറങ്ങണം

രണ്ട് - അവരവര്‍ തന്നെ പൈസ എടുത്തോണം അകത്ത് കയറാന്‍...

ആദ്യത്തേതു OK...രണ്ടാമത്തേതു പ്രശ്നമാണു....കയ്യിലുള്ളതു നുള്ളിപ്പറുക്കണം അകത്ത് കേറണേല്‍....."common fund" ന്നു എടുക്കും എന്നാണു കരുതിയത്...പെണ്‍പിള്ളേരുടെ അടുത്തു നിന്നും കടം വാങ്ങാവുന്നതിന്റെ maximum വാങ്ങി. ഇനി അങ്ങോട്ട് ചെന്നാല്‍ അവളുമാരു ചെരുപ്പൂരും.....ഡ്രൈവറിനു കൊടുക്കാമെന്നേറ്റ ഫുള്ളിനെന്തു ചെയ്യും... അതായി അടുത്ത ചിന്ത....ദൈവ്വമൊരു വഴികാണിക്കും എന്ന ഉറച്ച വിശ്വാസത്തോടെ എല്ലാരും സ്വന്തം പോക്കറ്റീന്നു നുള്ളിപ്പറുക്കി കാശെടത്തു കൊടുത്തു........ഞാനൊഴിച്ച്......ആ സമയം എന്റെ മനസ്സില്‍ മറ്റോന്നാരുന്നു..

തുടരും.............

ഒരു "BLACK THUNDER VISIT" ---ഭാഗം - 1

1998

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത പതിനൊന്നു ദിവസങ്ങള്‍ തന്ന മനോഹരമായ വര്‍ഷം. ഇതെനിക്കു മാത്രമല്ല. എന്റെ സുഹ്രുത്തുക്കള്‍ പലര്‍ക്കും ഈ ദിവസങ്ങള്‍ മധുരതരമായ ഒട്ടേറെ അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ടു ഈ ദിവസങ്ങള്‍.

1998-ലെ ഒരു സായന്തനം ആരംഭിച്ചതു ഞങ്ങള്‍ 33 പേരുടെ ആവേശം കണ്ടുകൊണ്ടാണു. ഒരു "INDUSTRIAL TOUR"-ന്റെ ആരംഭം. 10 ദിവസത്തെ യാത്രയുടെ ആരംഭത്തെക്കുറിച്ചും ഇടയ്ക്കുള്ള സംഭവവികാസങ്ങളെക്കുറിച്ചും ഞാനിവിടെ പറയുന്നില്ല. ആരെങ്കിലും എത്ര INDUSTRY കണ്ടെടാ എന്നു ചോദിച്ചാല്‍..ഒന്ന്..രണ്ട്...എന്നെണ്ണി പിന്നെ ആലോചിക്കേണ്ടി വരും. എന്നാല്‍ എവിടൊക്കെ പോയി എന്നു ചോദിച്ചാല്‍ എല്ലാവരും ആവേശത്തോടെ പറയും...ഊട്ടി, കൊടൈക്കനാല്‍, ചെന്നൈ, ബാംഗ്ലൂര്‍, പോണ്ടിച്ചേരി........". സൗത്തിലുള്ള ഒരുമാതിരിപെട്ട എല്ലാ ഉല്ലാസകേന്ദ്രങ്ങളും ഞങ്ങള്‍ കറങ്ങി. "INDUTRIAL TOUR"ന്റെ ബാനറില്‍.


ഒന്നാം ദിവസം മുതല്‍ അവസാന ദിവസം വരെയുള്ള "മഹാസംഭവങ്ങള്‍" പറയണമെങ്കില്‍ ഒരു 100 പേജെങ്കിലും വേണ്ടി വെരും. നമുക്കു നേരെ പത്താം ദിവസത്തിലേക്കു പോകാം. .

അതിരാവിലെ ഞങ്ങള്‍ ഊട്ടി മല കയറുന്നു. കൊയംമ്പത്തൂരില്‍ നിന്നും മേട്ടുപ്പാളയം വഴി ഊട്ടി. ഞങ്ങളുടെ "tour incharge" - വര്‍ഗ്ഗീസ്സ് സര്‍ ഇതിനകം തന്നെ "സഹനശക്തി" ക്കുള്ള അവാര്‍ഡിനു അപേക്ഷ കൊടുത്തിരുന്നു. അത്ര കണ്ടു അര്‍മാദിച്ചിരുന്നു ഞങ്ങള്‍. ഇടയ്ക്കെല്ലാം ഇട്ടേച്ചു തിരിച്ചു പോകാന്‍ പുള്ളി പ്ലാന്‍ ഇട്ടതാ. അദ്ദെഹത്തിന്റെ ആറു വയസ്സുകാരന്‍ മകനും ഒമ്പതില്‍ പഠിക്കുന്ന പെണ്‍കുട്ടിയും കൂടെയുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവരെക്കൊണ്ട് "മണിയടുപ്പിക്കുക" എന്നതു ഞങ്ങടെ സ്ഥിരം തന്ത്രമാരുന്നു.

പോണ്ടിച്ചേരിയിലെ ഞങ്ങടെ "കലാപരുപാടികള്‍" ഒട്ടും സഹിക്കാന്‍ പറ്റാത്തതുകൊണ്ടാകണം "ഭദ്രകാളി" കേറിയതു പോലെയാരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രകടനം. പറയാതെ പറ്റില്ല....കോളേജിലെ ഏറ്റവും ശാന്തസ്വഭാവക്കാരനാണ് അദ്ദേഹം. അതു കൊണ്ടു തന്നാണ് ഞങ്ങടെ "ഹറാംപെറുപ്പെല്ലാം" ആ പാത്രത്തില്‍ നന്നായി വെന്തത്. പാവം പൂര്‍വ്വ ജന്മത്തിലെന്തു പാപമാണോ അദ്ദെഹം ചെയ്തതു. ഇങ്ങനൊരു സാഹസത്തിനു ഇഷ്ടം "HEAD"- നോടു പ്രകടിച്ചപ്പോള്‍ അതൊരു സ്വയം എഴുതിയ ശിക്ഷാവിധിയാരിക്കും എന്നു അദ്ദേഹം ഒരിക്കലും ചിന്തിചിരിക്കില്ല.

മേട്ടുപ്പാളയം കഴിഞ്ഞു ഊട്ടിയെന്ന മനോഹരസ്വപ്നവുമായി BUS പായുകയാണ്. 10 -20 മിനിട്ട് കഴിഞ്ഞൊരു ശബ്ദം..

"ദേണ്ടെ BLACK THUNDERRRRR" .....

പുറത്തേക്കു അതിശയ ഭാവത്തോടെ നോക്കുന്ന ഒരു പെണ്‍കുട്ടിയിലേക്കു ഞങ്ങടെ കണ്ണുകള്‍ പതിഞ്ഞു. എന്നിട്ടു പുറത്തേക്കു നോക്കി. അതെ BLACK THUNDER. വലതു ഭാഗത്തു ആരെയും ആകര്‍ഷിക്കുന്ന ആഢംബരകവാടവുമായി അതങ്ങനെ പരന്നു കിടക്കുന്നു.


അക്കാലത്ത് TV "ON" ചെയ്താല്‍ ഇതിന്റെ പരസ്യം മാത്രമേ ഉണ്ടാരുന്നുള്ളു. ഇതിവിടെയാണെന്ന ചിന്ത പോലും ആര്‍ക്കും പോയിരുന്നില്ല. അതു മറയുന്നത് വരെ ഞങ്ങളുടെ കണ്ണുകള്‍ അതിനെ അനുഗമിച്ചു......

ഇപ്പോ തീരുമാനിക്കണം...ഊട്ടി വേണോ BLACK THUNDER വേണോ. TOUR ന്റെ അവസാന ദിവസമാണു ഇന്നു.......

ചര്‍ച്ച ആരംഭിച്ചു......ചിലര്‍ക്കു ഊട്ടി മതി മറ്റുചിലര്‍ക്കു BLACK THUNDER -ല്‍ കയറിയേ പറ്റു...രണ്ടും വേണം എന്നു പറഞ്ഞാല്‍ സാറു വീണ്ടും ഭദ്രകാളി വേഷം കെട്ടും....അവസാനം ഊട്ടി മതിയെന്നായി.......

ഇതു പൊതു തീരുമാനം.......ഇവിടം വരെയേ അവരുടെ ചിന്ത പോകൂ.....അവര്‍ അവസാനിപ്പിച്ചെടുത്തു നിന്നും ഞങ്ങള്‍ ("പോക്കാസ്സ്") ചിന്തിച്ചു തുടങ്ങി....

ഞങ്ങള്‍ക്കു ആറു പേര്‍ക്കും അതിയായ ആഗ്രഹമുണ്ടാരുന്നു അതില്‍ കയറണം എന്നു.

ഊട്ടിയെത്തി......

നേരെ ഉണ്ണാനാണു പോയതു...... ആഹാരം കിട്ടാത്ത ഒരു അവസ്ഥ എപ്പോ വന്നാലും, ഞാനന്നുണ്ട ഊണിനെക്കുറിച്ചു ഓര്‍ക്കും..വിശപ്പ് പറപറന്നോളും..... ഒരുതരത്തില്‍ ഉണ്ടെന്ന് വരുത്തി ഞങ്ങള്‍ ഊട്ടി കറങ്ങി......ആഹാ!!! എന്തൊരു സ്ഥലമാണതു....കുതിരവേഗത്തില്‍ പായുന്ന മനസ്സിനെ വരെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള അനേകം "SPOT" -കള്‍.


കറക്കം ഒക്കെ കഴിഞ്ഞു രാത്രിയെറെ വൈകിയാണു ഞങ്ങള്‍ തിരിച്ചതു. BLACK THUNDER എന്തായാലും "ഗോവിന്ദ".......... എല്ലാവരിടേയും ചിന്ത അങ്ങനെ ആരുന്നിരിക്കും..ഞങ്ങള്‍ ആറു പേരുടെതൊഴിച്ചു

"പോക്കാസ്സ്" ഒത്തു കൂടി...... ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാനും മറ്റൊരുവനും കൂടി DRIVER ന്റെ അടുത്തേക്കു പോയി. എല്ലാരും ഉറക്കമായി........ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി...ആദ്യമൊന്നും അങ്ങെരു സമ്മതിച്ചില്ല. പിന്നെ ഒരു "ഫുള്‍" ഓഫര്‍ ചെയ്തപ്പോള്‍ അങ്ങേര്‍ക്കു പൂര്‍ണ്ണസമ്മതം. ഞങ്ങള്‍ തിരിച്ചു സീറ്റിലെത്തി. സംഗതി "ഓക്കെ" എന്നു ആംഗ്യം കാട്ടിക്കൊണ്ടു ഞങ്ങളും കിടന്നു ഒറ്റ "condition" മായി. ഞങ്ങള്‍ ആറു പേരല്ലാതെ മറ്റൊരാളും ഇതറിയാന്‍ പാടില്ല.

നല്ല ക്ഷീണം ഉണ്ടാരുന്നതു കൊണ്ടും ഡ്രൈവറില്‍ ഉള്ള വിശ്വാസം കൊണ്ടും ഞങ്ങളും പെട്ടെന്നു ഉറങ്ങി.

തുടരും......

Thursday, March 18, 2010

ഒരു "BET" ന്റെ കഥ.....

"ഗുലാന്‍ പരിഷ്" ..ഹൊ ഈ പേരു കേള്‍ക്കുമ്പോള്‍ തന്നെ എന്തൊരു കുളിരു.



1995 - 1998.


ഈ കാലഘട്ടത്തെ ഞാന്‍ "ഗുലാന്‍ പരിഷ്" കാലം എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇതു എന്റെ DIPLOMA പഠന കാലമാണു. ഒന്നാം വര്‍ഷം മുതല്‍ മുറയില്ലാതെ നടന്ന ഒരേ ഒരു കാര്യമായിരുന്നു ചീട്ടുകളി. കോളേജിന്റെ പുറകില്‍ ഒരു "forest" ഉണ്ടായിരുന്നു. അതാണു ഞങ്ങളുടെ ചീട്ടുകളി കേന്ദ്രം. പുലിയും കടുവയും ഒന്നും ഇല്ല കേട്ടൊ "forest"ല്‍. കന്നിമാസത്തെ "പട്ടി മഹാസമ്മേളനം" ഒഴിച്ചാല്‍ ഒരു "പട്ടിപൂട" പോലും "forest"ല്‍ കാണില്ല. എങ്കിലും അതിനെ കുറിച്ചു കോളേജു മുഴുവന്‍ ഒരു "ഭീതി" പരത്തി എടുക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. ഒരര കിലൊമീറ്ററ് അകത്തേക്കു പോയി ഒരു കൈലിയും വിരിച്ചു ഒരു ഇരുപ്പിരുന്നാല്‍ സൂര്യഭഗവാന്‍ വൈകിട്ട് വന്നു പറയണം "എന്നീച്ചുപോയിനെടാന്നു". അതു വെരെ ഊണും വേണ്ട ഉറക്കവും വേണ്ട. ഈ ശുഷ്ക്കാന്തി പഠിക്കാന്‍ ഏതെങ്കിലും ഒരുത്തന്‍ കാണിച്ചിരുന്നേല്‍ അവനിന്നു IAS എടുത്തേനെ.


കീച്ച്, റമ്മി, കഴുത എന്നിങ്ങനെ പലതരം ഉണ്ടെങ്കിലും "ഗുലാന്‍ പരിഷ്" ആരുന്നു ഇഷ്ട"കളി". ഒരു കോറം (ആറു പേര്‍) കണ്ണടച്ച് തുറക്കും മുമ്പു ready ആകും. ചില ക്ലാസുകള്‍ ഉണ്ട്. ഈ ജിലേബിയും ഇറച്ചി കറിയും കൂടി കഴിച്ചാല്‍ എങ്ങനെ ഇരിക്കും. അതിലും അസഹനിയം ആണ് ചില "Sir" ന്മാര്‍ ക്ലാസ്സില്‍ നടത്തുന്ന "കലാപരുപാടികള്‍". അതീന്നൊന്നു രക്ഷപെടാനാണു ഞങ്ങള്‍ "ചീട്ടുകളി" കണ്ടു പിടിച്ചതു. കളി മൂത്തു മൂത്തു അവസാനം ക്ലാസ്സേ വേണ്ടന്നായി. അങ്ങനിരിക്കേ ക്ലാസ്സിലെ ഒരു "പഠിപ്പിസ്സ്റ്റ്" (നമുക്കവനേ "കോമളാന്നു" വിളിക്കാം) ഞങ്ങള്‍ക്കു ഇട്ടൊരു "മൂപ്പീരു".


"നിങ്ങള്‍ക്കു നാണമില്ലെ ഇങ്ങനെ ക്ലാസ്സു "cut" ചെയ്യാന്‍. അപ്പനും അമ്മയും കഷ്ട്പ്പെട്ടു പഠിപ്പിക്കുന്നതിനു നിങ്ങള്‍ക്കു ഒരു വിലയും ഇല്ലെ. ..ബ്ലാ..ബ്ലാ....ബ്ലാ...


ഒരുപദേശ ഗുണദോഷ മഹാമേരു തീര്‍‌ത്തു അവന്‍, പത്തു മിനിട്ടു കൊണ്ട്.
ക്ഷമ" വളരേ അത്യാവശ്യമായ ഒന്നാണു എന്നു മനസ്സിലാകാത്ത ഒരു മഹാന്‍ (കുട്ടപ്പന്‍ എന്നു വിളിക്കാം) കോമളനിട്ടൊരു മറുപടി. "ഡാ..നീ അധികം ഒലത്തല്ലേ. വേണേല്‍ ഞങ്ങള്‍ കോളേജിനകത്തു PUBLIC ആയിട്ടു കളിക്കും. BET ഉണ്ടാ....." ....


"ലപ്പൊ ലോണ്ടെ ലവന്‍....കോമളന്‍..."ഉണ്ടെടാ..BET ഉണ്ട്...നീ ഒക്കെ കോളേജിനകത്തു PUBLIC ആയിട്ടു സാറന്മാരുടെ മുന്‍പില്‍ വെച്ചു ചീട്ടു കളിക്കാമെങ്കില്‍ ഒരാള്‍ക്കു 100 രൂപാ വെച്ചു ഞാന്‍ തരും. മൂന്നു മാസത്തിനകം സംഗതി നടന്നില്ലേല്‍ നിങ്ങള്‍ ഓരോരുത്തരും 100 രൂപാ വെച്ചു എനിക്കു തരണം. എന്താ ഏറ്റോ...?" കോമളന്‍ നിറ്ത്തുന്നതിനു മുന്‍പെ കുട്ടപ്പന്‍ ഏറ്റു പിടിച്ചു. "ശരിയെടാ മൂന്നു മാസത്തിനകം ഞങ്ങള്‍ ഇത് നടത്തിയിരിക്കും..കാണണോടാ....?" ശരി കാണാമെന്നും പറഞ്ഞും കൊണ്ട് കോമളന്‍ വെളിച്ചപ്പാടു കണക്കു തുള്ളിക്കൊണ്ട് പോയി.


10 മിനിട്ടു കൊണ്ട് "Micheal Jackson" ന്റെ "Rock nite" പോലെ ഉണ്ടാരുന്ന അന്തരീക്ഷത്തെ ശെമ്മാങ്കുടിയുടെ കച്ചേരി സദ്സ്സ് പോലെയാക്കിയിട്ട് നടന്നു പോകുന്ന കോമളനെ നോക്കി ഞങ്ങള്‍ ഒരു നിമിഷം അങ്ങനെ നിന്നു. അഞ്ചു പേരും ഒരുമിച്ചാണു കുട്ടപ്പനെ നോക്കിയതു. "ക്രൂരമായ" കണ്ണുകളുമായി ലവന്റെ പോക്കുനോക്കി നില്‍ക്കുന്ന കുട്ടപ്പന്റെ മുഖത്തു എന്തൊരു ശൗര്യം. സാറന്മാരുടെ മുമ്പില്‍ കളിക്കാമത്രെ....പിന്നെ വീട്ടിലിരുന്നോണ്ടു എന്നും കളിക്കാം. അവന്റെ ഒരു BET .


ആദ്യത്തെ തെറി എന്റെ വക ആരുന്നു. അതു കേട്ടിട്ടാണു കുട്ടപ്പനു ബോധം വന്നതു. പിന്നെ തെറിയഭിഷേകം....."ഡാ .....മോനെ.. കാഷ് നിന്റെ അപ്പന്‍‌‍ ഒണ്ടാക്കുമോടാ...പിന്നേം.."മോനെ"..വിളി...പരിസരം മറന്നു ഞങ്ങള്‍ ഒരു പത്ത് മിനിട്ടു അവനെ വറുത്തെടുത്തു..


എല്ലാം കേട്ടു "WONDER" അടിച്ചു നിക്കുന്ന കുട്ടപ്പന്റെ ആ രൂപം ഇന്നും എന്റെ മനസ്സില്‍ നിന്നും പോയിട്ടില്ല. ഒരു 2 minute അവന്‍ അങ്ങനെ നിന്നു. പരിസരം ശാന്തം....ഞങ്ങള്‍ അഞ്ചു പേരുടേയും കണ്ണുകളിലേക്കു അവന്‍ മാറി മാറി നോക്കി. എന്നിട്ടു തല കുനിച്ചു തിരിഞ്ഞു നിന്നു..പിന്നെ complete "CENTI.....". അവന്‍ ഗദ്ഗ്ദത്തോടെ പറഞ്ഞു. ..."മതിയെടാ...എല്ലാം മതി. ആ തെണ്ടിയുടെ മുമ്പില്‍ കൊച്ചാകണ്ടാന്നു കരുതി ഞാനെന്തോ പറഞ്ഞു. നമ്മള്‍ ആറും ഒന്നാണെന്നു ഞാന്‍ കരുതി. വെറും 100 രൂപായ്ക്കു നിങ്ങള്‍...........ഞാന്‍ കൊടുത്തോളാം രൂപ...തെണ്ടീട്ടാണെങ്കിലും...." അവന്‍ നിര്‍ത്തി...കണ്ണു തുടച്ചു... പരിസരം പിന്നേം ശാന്തം..... തെറി തുടങ്ങിയതു എന്റെ വായീന്നായതു കൊണ്ട് സമാധാത്തിന്റെ ഭാഷയും ഞാന്‍ തന്നെ ആദ്യം എടുക്കേണ്ടി വന്നു.


ഒരു തരത്തിലാണു അവനെ ഞങ്ങള്‍ സമാധാനിപ്പിച്ചത്. പിന്നീടു ഞങ്ങളുടെ വാസ സ്ഥലത്തേക്കു പോയി. "പോക്കാശ്രമം" എന്നാരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ പേരു (ഞങ്ങളുടെ GANG ന്റെ പേരു "പോക്കാസ്സ്" എന്നാരുന്നേ. അതു കൊണ്ട് "PRINCIPAL" ഇട്ട പേരാണു "പോക്കാശ്രമം". )അവിടിരിന്നു എങ്ങനെ BET ജയിക്കും എന്നായി ചിന്ത. ദിവസങ്ങള്‍ അടര്‍‌ന്നു വീണിട്ടും ഒരു വഴി തുറന്നു കിട്ടിയില്ല. ഏതാണ്ടു ഒന്നൊന്നൊര മാസം കഴിഞ്ഞു. ഞങ്ങള്‍ ശരിക്കും ആ സംഭവം മറന്നു തുടങ്ങി.


ഞങ്ങളുടെ "Youth festival" തുടങ്ങി. മൂന്നു ദിവസം നീണ്ട് നില്‍ക്കുന്നതാണു Youth festival . ഞങ്ങള്‍ പോക്കാസ്സിന്റെ വക "തല്ലിപ്പൊളിത്തരങ്ങള്‍" എല്ലാ വര്‍ഷവും ഉള്ളതാണു. അത്തവണയും അതിനു യാതോരു കുറവും വരുത്തിയില്ല. Final Year ആയതുകൊണ്ട് "കൂടിയതേ" ഉള്ളു.
"BET"ന്റെ കാര്യം ആരു മറന്നാലും "ല്ല ലവന്‍" മറക്കില്ലല്ലൊ. രണ്ടാം ദിവസം "canteen" ല്‍ വെച്ചു മച്ചാനു ഞങ്ങളെ പരുവത്തിനു കിട്ടി. ഒരു പത്തു പെണ്‍കുട്ടികളെങ്കിലും ഉണ്ടാരുന്നു അവിടെ. ശരിക്കും പണിഞ്ഞു അവന്‍‌‍ ഞങ്ങള്‍ക്കിട്ടു. ഒരുരുള ചോറ് അവന്‍ ഞങ്ങളെ കൊണ്ട് തീറ്റിച്ചില്ല.
പെട്ടെന്നാണു ഇരുന്നിടത്തൂന്നു ഞങ്ങളില്‍ ഒരുത്തന്‍ ചാടിയെഴുന്നേറ്റതു. ഞാനൊന്നു ഞെട്ടി. ഇവന്‍ ലവനിട്ടു "താങ്ങാന്‍" പോവ്വാണോ. ഒരു നൂല്‍കമ്പി കണക്കുള്ള കോമളനെ ഒന്നൂതിയാല്‍ മതി അവനെ പിന്നെ രണ്ട് മൈല്‍ ദൂരെ നിന്നു വേണം പറക്കിയെടുക്കാന്‍. പക്ഷെ എന്നീറ്റവന്‍ നേരെ കാന്റീനു വെളിയിലേക്കു പോയി. അവിടെ നിന്ന് അവന്‍ ഞങ്ങളെ പുറത്തേക്കു വെരാന്‍ ആംഗ്യം കാണിച്ചു.



ഞങ്ങളെ നോക്കി ചിരിക്കുന്ന ചോറിനോടു ഞങ്ങളും ഒരു വളിച്ച ചിരി പാസാക്കിയിട്ടു എഴുന്നെറ്റു പുറത്തേക്കു പോയി. ഹിമാലയം കീഴടക്കിയ ഭാവമാരുന്നു അവന്റേതു. "എന്താടാ കാര്യം" എന്നു ചോദിക്കുന്നതിനു മുമ്പേ അവന്‍ "അളിയാ വാടാ" എന്നും പറഞ്ഞു നടന്നു...."Forest" ലേക്കു.... "സഥലം" എത്തിയതും അവന്‍ ആവേശത്തോടെ പറഞ്ഞു (കുട്ടപ്പനെ നോക്കിക്കൊണ്ടു) "അളിയാ നമ്മളു കളിക്കും അതും എല്ലാവരുടേം മുമ്പിവെച്ചു. ഇന്നു...ഇപ്പോ."....


"എങ്ങനെ..?" ഞങ്ങള്‍ 5 പേരും ഒരു പോലെ അമ്പരന്നു.


അവന്‍ ഞങ്ങളോടായി "അതു പറഞ്ഞു" ....രഹസ്സ്യമായി....


ആയിരം വാട്സ്സിന്റെ 5 "BULB" ഒന്നിച്ചു കത്തിയ പ്രകാശത്താല്‍ സൂര്യഭഗവാന്‍ അറിയതെ ഒന്നു കണ്ണു ചിമ്മി പോയി.


പിന്നെ ഒരൊറ്റ ഓട്ടമാരുന്നു ആറും കൂടി കോളേജിലേക്കു. ഞങ്ങള്‍ ആദ്യം തേടിയതു "സുരേഷ്" സാറിനെയാണു. പുള്ളിയാണു youth festival സംഘാടകന്‍. ആഡിറ്റോറിയത്തിന്റെ സൈഡില്‍ തന്നെ സാറിനെ ഞങ്ങള്‍ക്കു കണ്ടു കിട്ടി. കുട്ടപ്പനെത്തന്നെ ആ "നിയോഗത്തിനു" പറഞ്ഞു വിട്ടു. അവന്‍ സാറിന്റെ അടുത്ത് ചെല്ലുന്നതും സംസാരിക്കുന്നതും ഞങ്ങള്‍ ശ്വാസം വിടാതെ നോക്കി നിന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കാകാംക്ഷയേറി. അവന്‍ പറഞ്ഞു "അളിയാ. സാറു സമ്മതിച്ചു...ഇനി വെറും 20 മിനിട്ടേ സമയം ഉള്ളു..ഞാനെന്തായാലും പേരു കൊടുത്തു....പക്ഷെ "സാധനം" വീട്ടില്‍ ഇരിക്കുവാ...എടുത്തോണ്ടു വെരാന്‍ പോയാല്‍ സമയം പോകും."...



പോക്കാശ്രമത്തിലെത്താന്‍ ഏകദേശം മൂന്നു കി.മി. പോകണം.
ഞാന്‍ കൂടുതല്‍ ഒന്നും ആലോചിചില്ല. എല്ലാവരുടേം "pocket" തപ്പി. ഒരമ്പതു രൂപ ഒത്തു. രൂപ കുട്ടപ്പന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു. "നീ പോയി സാധനം വാങ്ങീട്ടു വാ...ബാക്കി കടം പറ....ഞങ്ങള്‍ ബിജു ചേട്ടന്റെ വീട്ടില്‍ പോയി മറ്റുള്ളതു ഒപ്പിക്കാം. കേള്‍ക്കാത്ത പാതി അവന്‍ ഓടി. അവന്‍ എങ്ങനെ "പറന്നാലും" പത്തു മിനിട്ടെങ്കിലും എടുക്കും തിരിച്ചെത്താന്‍. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒന്നൊന്നര കി.മിറ്ററുണ്ട്.



ഞങ്ങള്‍ "എല്ലാം" കൊണ്ടു തിരിച്ചെത്തിയിട്ടും പിന്നേം 5 മിനിട്ടു കഴിഞ്ഞിട്ടാണു കുട്ടപ്പന്‍ വന്നതു. ഞങ്ങള്‍ നേരെ ആഡിറ്റോറിയം ലക്ഷ്യമാക്കി ഓടി. സുരേഷ് സാര്‍ ഞങ്ങളെ കണ്ടതും അടിമുടി ഒന്നു നോക്കി. "എന്താണു മക്കളെ പരുപാടി"....ദേ പോക്ക്രിത്തരം വല്ലതും കാണിച്ചാലാ... എന്റെ കൊണം മാറും". ഞങ്ങടെ വേഷവിധാനം കണ്ടിട്ടാവണം സാറങ്ങനെ ചോദിച്ചതു. ഒറ്റ വാക്കില്‍ ഞങ്ങടെ വേഷത്തെ പറ്റി പറയാനാണെങ്കില്‍ "തങ്കത്തറ" യില്‍ കുറഞ്ഞതൊന്നും മലയാളം dictionary ല്‍ കാണില്ല. തലയില്‍ കെട്ടും മുഷിഞ്ഞ കൈലിയും ഇന്നര്‍ബനിയനും.... കൈലി താത്ത് ഭവ്വ്യതയോടെയാണു ഞങ്ങടെ നിപ്പു. ഞങ്ങടെ മുഖത്ത് നിന്നും നിശ്കളങ്കമായ ഒരു ചിരി മാത്രമേ സാറിനു കിട്ടിയുള്ളു. സാര്‍‌ തുടര്‍‌ന്നു.."ഡാ പരുപാടി തുടങ്ങി...മൂന്നു ഗ്രൂപ്പേ ഉള്ളു.... ആദ്യത്തെതാ നടക്കുന്നെ..നീയൊക്കെ വരുത്തില്ല എന്നാ ഞാന്‍ കരുതിയേ...."


ഞാന്‍ സ്റ്റേജിനകത്തേക്കു നോക്കി. ഒരേ പോലെ വേഷം ധരിച്ചു കുറേ കുട്ടികള്‍ (second years) എന്തോക്കെയോ കാട്ടി കൂട്ടുന്നു. "താഴോട്ടു നോക്കുന്നൂ.. മേലോട്ടു നോക്കുന്നൂ.. ചരിയുന്നു മറിയുന്നു......സദസ്സിലുള്ളവര്‍ വായും പൊളിചിരിക്കുന്നു"..എനിക്കൊരു പുല്ലും മനസ്സിലായില്ല. ഞാന്‍ പതുക്കെ തിരിഞ്ഞു കുട്ടപ്പനോടു ചോദിച്ചു.."എല്ലം എടുത്തല്ലൊ ല്ലെ..?..അവന്‍ "ഹും.." എന്നും പറഞ്ഞു കൈലുള്ള കവര്‍ തപ്പി. അവന്റെ തപ്പലിലെന്തോ പന്തികേടു തോന്നിയ ഞാന്‍ കവറ് വാങ്ങി നോക്കി. അവന്‍ പരുങ്ങിയതിന്റെ പൊരുള്‍ മനസ്സിലായ എന്റെ കണ്ണില്‍ തീപാറി..അവനെ തൂക്കിയെടുത്തോണ്ട് ഞാന്‍ "staircase" ന്റെ അടുത്തേക്കു പോയി. ഞാന്‍ അലറുകയായിരുന്നു.


"ചീട്ടെന്തെയേടാ....................?"


അവന്‍ പതുക്കെ പറഞ്ഞു "അളിയാ അതു..അതു...Forest" ല്‍ ഇരിക്കുവാ....രൂക്ഷമായി അവനെ ഒന്നു നോക്കുയിട്ടു ഞാന്‍ ഓടി. അവിടെ ചെന്നു സാധാരണ വെയ്യ്ക്കുന്ന സ്ഥലത്തു നോക്കിയപ്പോള്‍ അവിടെ കാണുന്നില്ല.... അവിടൊക്കെ ഞാന്‍ തപ്പി.....അവിടെ എവിടെയും കാണാനില്ല. എനിക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി. ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു. അപ്പൊ കുറച്ചു മാറി കുറെ തലകള്‍....ഞാന്‍ അടുത്തെക്കു ചെന്നു നോക്കി. നാലു second year പിള്ളേരിരുന്നു കളിക്കുന്നു. അതും ഞങ്ങടെ ചീട്ടും കൊണ്ട്. കണ്ണില്‍ അഗ്നിഗോളം കൊണ്ട് നിക്കുന്ന എന്നെ കണ്ടതും പള്ളേരു ഞെട്ടി.


"ആരോടു ചോദിച്ചിട്ടാടാ ചീട്ടെടുത്തെ, കഴുതകളേ....."ഞാന്‍ അലറി....കണ്ണു തുറക്കുന്നതിനു മുമ്പു നാലു വഴിക്കായിട്ട് അവന്മാരു പറന്നു....ചിതറി കിടക്കുന്ന ചീട്ടുകളില്‍ കൈയ്യില്‍ കിട്ടിയതും എടുത്തോണ്ടു ഞാന്‍ തിരിഞ്ഞോടി.


തിരിച്ചു ചെന്നു നോക്കിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. ഞാന്‍ സ്റ്റേജിലേക്കുള്ള വാതിലിനടുത്തേക്കു ചെന്നു. സ്റ്റേജിലേക്കു നോക്കിയപ്പോള്‍ അഞ്ചും കൂടെ അതിനു നടുക്കു കുത്തിയിരിക്കുന്നു. സൈഡില്‍ ഇരിക്കുന്ന സുരേഷ് സാറിനെ ഞാന്‍ ഒന്നു നോക്കി. എന്നിട്ടൊട്ടും ആലോചിക്കാതെ സ്റ്റേജിലേക്കു ചാടിക്കയറി മുണ്ടും മടക്കിക്കുത്തി അവരുടെ കൂടെ ഇരുന്നു.
എന്നെ കണ്ടതും പറഞ്ഞു വെച്ചത് പോലെ അവര്‍ എന്റെയടുത്ത് ദേഷ്യപ്പെടുന്നതു പോലെ അഭിനയിച്ചു. താമസിച്ചു വന്നതിന്റെ ദേഷ്യം തീര്‍ക്കുന്നതായീട്ടാണു അവര്‍ ആംഗ്യം കാണിക്കുന്നതു. സംഗതി എനിക്കു "കത്തി".


സോറി പറയുന്നത് പോലെ ഞാനും കാണിച്ചു. കുട്ടപ്പന്‍ എന്റെ കയ്യീന്നു ചീട്ട് വാങ്ങി "കുത്താന്‍" തുടങ്ങി. സദസ്സിനു എതിരായി ഇരുന്നതു കൊണ്ടു എന്റെ കണ്ണുകള്‍ കോമളനു വേണ്ടി തിരഞ്ഞു...... ഉണ്ട്....മൂങ്ങയുടെ കണ്ണുകളുമായി അവന്‍ വലത്തേയറ്റത്ത് തന്നെ ഉണ്ട്....ചീട്ടിടുന്ന കുട്ടപ്പന്റെ ചുണ്ടില്‍ ഇതിനകം ഒരു സിഗരറ്റ് എരിഞ്ഞു തുടങ്ങി.


ഞങ്ങള്‍ കളി തുടങ്ങി. സുരേഷ് സാറിന്റെ വക എതിര്‍പ്പൊന്നും ഇതു വരെ വന്നിട്ടില്ല. ഞങ്ങളുടെ ആകെ ഭയം അതു മാത്രം ആണു. ഒരു കൈ കഴിഞ്ഞു. രണ്ടാം "Round" തുടങ്ങുന്നതിനു മുമ്പു "സാധനം" കവറീന്നു വെളിയിലെടുത്തു. ആറു ഗ്ലാസ്സും നിരന്നു. നിമിഷ നേരം കൊണ്ട് എല്ലാം നിറഞ്ഞു തുളുമ്പി. "ചിയേഴ്സ്സു" പറഞ്ഞു ഒറ്റയടിയില്‍ എല്ലാരും ഗ്ലാസ്സു തീര്‍ത്തു. തുറന്നു വെച്ച അച്ചാര്‍ കവറില്‍ വിരല്‍ തൊട്ടു വായില്‍ വെച്ചു. "ഹാ.." എന്നൊരു ശബ്ദവും സ്റ്റേജില്‍ നിന്നും ഉയര്‍ന്നു.


അടുത്ത "Round" ഇട്ടതു ഞാനാണു. കളിക്കിടയില്‍ ഞാനും കുട്ടപ്പനും ഒന്നും രണ്ടും പറഞ്ഞു (ഒണ്‍ലി ആംഗ്യ ഭാഷ) കൈയ്യാങ്കളിയായി. ആകെ ഭഹളം,,, നിശബ്ദമായ ഭഹളം.... ശ്വാസമടക്കി ഇരിക്കുന്ന സദസ്സ്. ബാക്കി നാലു പേര്‍ ഞങ്ങളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു. അവസാനം കലി മൂത്ത ഞാന്‍ അരയില്‍ നിന്നും കത്തിയെടുത്തു  കുട്ടപ്പന്റെ  നെഞ്ചിലേക്കു ആഞ്ഞു കുത്തി.


കോര്‍പറേഷന്‍ പൈപ്പ് പൊട്ടിയതു പോലെ അവന്റെ നെഞ്ചില്‍ നിന്നും "ചോര" ചീറ്റി. എല്ലാവരും പുറകോട്ടു മാറി. ഊരിയ കത്തിയുമായി ഞാന്‍ പകച്ചു നിന്നു. ഞാന്‍ ചുറ്റിനും നോക്കി. കൂടെയിണ്ടാരുന്ന ആരെയും അവിടെ കാണുന്നില്ല. സദസ്സിനിടയിലൂടെ ഓടിയകലുന്ന അവരെ ഞാന്‍ കണ്ടു. പകുതി പെണ്‍കുട്ടികളും എഴുന്നേറ്റ് നില്‍‍ക്കുകയാണു. അവര്‍ ഓടിയകലുന്നവരെ നോക്കി നില്പ്പാണു. എല്ലാവരുടേം മുഖത്തു ഭീതിയുടെ നിഴല്‍ കാണാം.
സ്റ്റേജില്‍ ഞാനും, തറയിലേക്കു വേച്ചു വേച്ചു വീഴുന്ന കുട്ടപ്പനും മാത്രം. എന്റെ നേരെ അവന്‍ വലത്തേ കൈ നീട്ടുന്നു. ചോര വാര്‍ന്നൊഴുകുകയാണു.. ഞാന്‍ പതുക്കെ പതുക്കെ പുറകോട്ടു മാറി. എന്നിട്ടു തിരിഞ്ഞു ഓടി. സുരേഷ് സാറിന്റെ അടുത്തെത്തി "എന്നെ രക്ഷിക്കണം" എന്ന ഭാവത്തോടെ നിന്നു. കത്തി സാറിന്റെ കൈയ്യില്‍ ബലമായി പിടിപ്പിച്ചു. അദ്ദേഹം തന്റെ കൈയ്യിലിരിക്കുന്ന കത്തിയിലേക്കൊന്നു നോക്കി എന്നിട്ടു നല്ല വറുത്ത ചിക്കന്‍ കൈ കൊണ്ടെടുത്ത ശുദ്ദബ്രാഹ്മണനെ പോലെ കത്തി താഴെക്കിട്ടു അമ്പരപ്പോടെ എന്നെ നോക്കി. ഞാന്‍ സാറിനെ ഭയത്തോടെ ഒന്നു കൂടി നോക്കിയിട്ട് പുറത്തേക്കോടി. സാര്‍ തിരിഞ്ഞു സ്റ്റേജിലേക്കു. തറയില്‍ കിടന്നു പിടയുന്ന കുട്ടപ്പന്റെ കൈ പതുക്കെ കവറിനുള്ളിലേക്കു പോയി. അതില്‍ നിന്നും അവന്‍ ഒരു "BOARD" വിറയലോടെ എടുത്തു സദസ്സിനെ പൊക്കി കാണിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു....


"ചീട്ടുകളിയും മദ്യപാനവും സുഹ്രുത്ത്ബന്ധത്തേയും അതിലുപരി സമൂഹത്തെയും തകര്‍ക്കും..അതിനെ ഒഴിവാക്കൂ....."


അവന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു. പുറത്തേക്കോടിയ ഞാന്‍ ഇതിനകം തന്നെ തിരിച്ചു വന്നിരിന്നു. കര്‍‌ട്ടന്‍ "handle" ചെയ്തിരുന്ന "first year" പയ്യനോടു "ഇടടാ കര്‍‌ട്ടന്‍" എന്നു ഞാന്‍ ആംഗ്യം കാണിച്ചു. അവനതു കാണണ്ട താമസം ഡിപ്പ് എന്നു കര്‍‌ട്ടന്‍ വീണു. കര്‍‌ട്ടന്‍ വീണതും ഞാന്‍ സ്റ്റേജിനകത്തേക്കു ചാടിക്കയറി കുട്ടപ്പനെയും തട്ടി ഉണര്‍ത്തി എല്ലം പറക്കിക്കെട്ടി തിരിഞ്ഞോടി. ഓടുന്ന വഴിയില്‍ സുരെഷ് സാറിനെ ഞാന്‍ ഒളികണ്ണിട്ടു ഒന്നു നോക്കി. അപ്പോഴും പുള്ളിയുടെ അമ്പരപ്പ് മാറിയിട്ടില്ല. ഞങ്ങള്‍ ഓട്ടം നിര്‍‌ത്തിയതു കാന്റീനില്‍ ചെന്നിട്ടാണു. അവിടെ ഞങ്ങളെയും കാത്തു അവര്‍ നില്പ്പുണ്ടാരുന്നു.



അവര്‍ ആകാംക്ഷയോടെ ചോദിച്ചു.."അളിയാ..എന്തായി".....
"എന്താകാന്‍....complete അമ്പരപ്പാണു...പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞിട്ടങ്ങോട്ടു പോയാല്‍ മതി. സാറിന്റെ കൈയ്യലോട്ടു നമ്മളെ ഇപ്പൊ കിട്ടിയാല്‍...ചിലപ്പോള്‍ പണിയാകും...." ഞാന്‍ പറഞ്ഞു. ഒരു ഇരുപതു മിനിട്ടു കഴിഞ്ഞിട്ടാണു ഞങ്ങള്‍ കാന്റീന്‍ വിട്ടതു. സാധനങ്ങളൊക്കെ അവിടെത്തന്നെ വച്ചു. കോളേജ് പൂമുഖത്തെക്കു ചെന്നപ്പോള്‍ തൂണും ചാരി നഘവും കടിച്ചു കൊണ്ടു ഒരുത്തന്‍ നില്‍ക്കുന്നു...."കോമളന്‍"...


നെറ്റിപ്പട്ടം കെട്ടിയ ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ ഞങ്ങള്‍ അവന്റെയ്ടുത്തേക്കു നടന്നടുത്തു..പരിസരം ശൂന്യമാണു...അവന്‍ ഞങ്ങളെ കണ്ടതും....മദം പിടിച്ച ഒറ്റക്കൊമ്പന്റെ മുമ്പില്‍ പെട്ട പതിനാറുകാരന്റെ അവസ്ഥ പോലെയായി. ഞങ്ങളുടെ കണ്ണുകളിലെ ഭീകരഭാവത്തെ താങ്ങാന്‍ അവനു കഴിഞ്ഞില്ല. അവന്‍ തല താഴ്ത്തി നിന്നു. കുട്ടപ്പന്‍ അവന്റെ അടുത്തേക്കു ചെന്നു തന്റെ വലത്തേ കൈ നീട്ടി നിന്നു. കോമളന്‍ അവനെ ഒന്നു ദയനീയമായി നോക്കി. കുട്ടപ്പന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും ഇല്ല. അവന്‍ കൈ ഒന്നൂടെ കോമളന്റെ അടുത്തേക്കു നീട്ടി. ഒരു രക്ഷയും ഇല്ല എന്നു മനസ്സിലാക്കിയ കോമളന്‍ തന്റെ purse എടുത്ത് അതില്‍ നിന്നും 600 രൂപാ നുള്ളിപ്പറുക്കി കുട്ടപ്പന്റെ കൈയ്യില്‍ കൊടുത്തു. അതും വാങ്ങി തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ഒരു പത്തു രൂപ എടുത്തു കോമളന്റെ പോക്കറ്റിലേക്കിട്ടിട്ട് പറഞ്ഞു. "ഇതു നീ വണ്ടിക്കൂലിയായി വെച്ചോ.." എന്നിട്ടു ക്രൂരമായ ഒരു ചിരിയും പാസാക്കി....അപ്പോഴാണു ഒരു "Announcement" കേട്ടതു.


"കുറച്ചു മുമ്പു നടന്ന മൈം ഷോയില്‍ ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നത് Mr.Ranjith & Group, Second mechanical. നല്ല കൈയ്യടി ശബ്ദം....



Announcement തുടരുന്നു....രണ്ടാം സ്ഥാനം Mr.കുട്ടപ്പന്‍ (ഒറിജിനല്‍ പേരാണു വിളിച്ചതു കേട്ടോ) & Group.... വീണ്ടും കയ്യടി..കൂടെ കൂവലും.....


വരാലു ചാടുന്നതു പോലെ കുട്ടപ്പന്‍ ഒരൊറ്റ ചാട്ടം....എന്നിട്ട് രണ്ടു കൈയും പൊക്കി കൂവിക്കൊണ്ട് ഒറ്റ ഓട്ടമാരുന്നു നേരെ ആഡിട്ടോറിയത്തിലേക്കു. ഞങ്ങളും പുറകേ പോയി....കോമളനെ ഞങ്ങള്‍ ഒരു നിമിഷം മറന്നു...ചെന്നു പെട്ടതു സുരേഷ് സാറിന്റെ മുന്നില്‍....ശകലം അങ്കലാപ്പോടെയാണു ഞങ്ങള്‍ നിന്നതു. എല്ലാരേയും പുള്ളി ഒന്നു നോക്കി.



എന്നിട്ടൊരൊറ്റച്ചിരിയാരുന്നു..."ഹ..ഹ..ഹാ"...എന്നു.


അദ്ദേഹം എന്റേം കുട്ടപ്പന്റേം തോളില്‍ കൈയ്യിട്ടിട്ട് പറഞ്ഞു.."ഒക്കെ ഓടിയതു നന്നായി..അന്നേരം എന്റെ കൈയ്യില്‍ കിട്ടിയിരുന്നെല്‍...എല്ലാത്തിനേം ഞാന്‍......പിന്നീടാലോചിച്ചപ്പോ.....എനിക്കു അതിശയമാണു വന്നതു. എത്ര original ആയിട്ടാടാ നീയൊക്കെ അഭിനയിച്ചതു..നീ കത്തി എന്റെ കൈയ്യില്‍ തന്നപ്പോള്‍ ശരിക്കും ഞാനൊന്നു ഞെട്ടി... എങ്ങനെ ഉദിച്ചെടാ നിന്റെയൊക്കെ തലയില്‍ ഇതു...."



ഞങ്ങള്‍ ഒന്നു ചിരിച്ചതേ ഉള്ളു. നടന്നതു പറഞ്ഞാല്‍ ചിലപ്പോള്‍ "forest" ലേക്കുള്ള "പോക്ക്" അങ്ങ് നിക്കും....സാര്‍ ഞങ്ങളേയും കൊണ്ട് പുറത്തേക്കു നടന്നു. "വാടാ..എല്ലാത്തിനും ചായയും വടയും ഇന്നെന്റെ വക.." കാന്റീനിലേക്കുള്ള വഴിയില്‍.. മുമ്പു നിന്ന അതേ സഥാനത്തു നിക്കുന്ന കോമളനെ നോക്കി കുട്ടപ്പന്‍ സാറിനോടു പറഞ്ഞു..അവന്‍ കേള്‍ക്കെ..."സാറെ നമുക്കു കോമളനെയും കൂട്ടിയാലോ..ചായയും വടയും കഴിക്കാന്‍..." . അദ്ദേഹം അവനേം വിളിച്ചു..ഡേയ്...വാടെ...ഇന്നെന്റെ വകയാ...". കോമളന്റെ അപ്പൊഴത്തെ ഭാവം വിശദീകരിക്കാന്‍ മലയാള സാഹിത്യത്തില്‍ ഇന്നും വാചകങ്ങള്‍ തിരയുകയാണു ഞാന്‍..... പകുതി വഴിയില്‍ ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി..അവന്റെ നില്പ്പിനും ഭാവത്തിനും യാതൊരുമാറ്റവും ഇല്ല.


ഒരു അലമ്പിയ ചിരിയവനു സമ്മാനിച്ചു ഞാനെന്റെ വലത്തെ കൈ സാറിന്റെ തോളിലേക്കിട്ടു നടന്നു..കാന്റീന്‍ ലക്ഷ്മായി...ചക്കാത്തിനു ചായയും വടയും തട്ടാന്‍.....

Thursday, March 4, 2010

ആകാനാഗ്രഹിച്ചത് എന്നലായതോ .......

അറിവ് വച്ച കാലം മുതല്‍ കേള്‍ക്കുന്നു ...മോനെ നിനക്കരാവാന ആഗ്രഹം . IAS...?..DOCTOR..? ENGINEER...? എന്നിങ്ങനെ ......വയസ്സില്‍ ഇതൊക്കെ എന്താണെന്നു പോലും അറിയില്ലാരുന്നു . പക്ഷെ ആ സമയത്ത് ഞാന്‍ പറഞ്ഞിരുന്നത്രെ ...വക്കീലമ്മവന്റെ കൂട്ട് കറുത്ത കോട്ടിട്ടു കോടതിയില്‍ പോണം എന്ന് . അന്ന് ഈ കോടതി എന്താണെന്നു പോലും എനിക്ക് അറിയില്ലാരിക്കും ....അപ്പൂപ്പന്റെ ചോര ആരിക്കും എനിക്കും . അതല്ലേ... എന്‍റെ ആദ്യത്തെ ആഗ്രഹം വക്കീല്‍ ആകണം എന്ന് തന്നെ ആരുന്നു . എന്‍റെ അമ്മാവനും വലിയ ആഗ്രഹം ആരുന്നു ഞാന്‍ വക്കീല്‍ ആകണം എന്ന് . ആയിരുന്നേല്‍ വേറെ സീനിയര്‍ വക്കീലിനെ തിരഞ്ഞു എങ്ങും പോകേണ്ടല്ലോ ....ഇഷ്ടം പോലെ ബുക്സും ഉണ്ട് . ചക്കാത്തിന് എല്ലാം പടിക്കുകേം ചെയ്യാം...അതേ അമ്മാവന്‍ തന്നെ ആണ് എന്‍റെ ഈ ആഗ്രഹത്തിനെ എറിഞ്ഞുടച്ചത്‌ . ..ഒരു ദിവസം വെറുതെ കളിയാക്കി എല്ലാരുടെയും മുന്നില്‍ വെച്ച് പറഞ്ഞു ...ഇവന്‍ കോടതിയില്‍ പോയി പറയുന്നതൊക്കെ ജഡ്ജിക്ക് എങ്ങനെ മനസിലാവും .

ചലപിലച്ചപിലാന്നു ഇവന്റെ പറച്ചില്‍ കേട്ടാല്‍ ജഡ്ജി ഇറങ്ങി ഓടും ..(എന്‍റെ സംസാരത്തിന് ഭയങ്കര സ്പീടാണ്. ചില സമയത്ത് ഞാനെന്താ പറയുന്നെന്നു എനിക്കും മനസ്സിലാവില്ല . ). തമാശയായിട്ടാണ് എല്ലാവരും അതെടുത്തത് . ഞാനൊഴിച്ച്‌ . സത്യം പറഞ്ഞാല്‍ ഞാനന്ന് ഉറങ്ങിയിട്ടില്ല. കണ്ണടച്ചാല്‍ ....ഓടുന്ന ജഡ്ജിയെ കാണും. പിന്നെ എവിടെനിന്നോ വരുന്ന കൂട്ടച്ചിരിയും . എന്തിനധികം വക്കീല് മോഹം അതോടെ "ധിം....."



ഇനിയും ഉണ്ടല്ലോ വേറെയും ഫീല്‍ഡുകള്‍ ..ആരോ പറഞ്ഞു ..ഞാന്‍ മിടുക്കനാ IAS എടുക്കാന്‍ ....പിന്നെ IAS ഇങ്ങനെ കിടക്കുവല്ലേ ..തോട്ടില്‍ ..മുണ്ടിട്ടു പിടിക്കാന്‍ . IAS കിട്ടണമെങ്കില്‍ എന്തോരം കഷ്ട്ടപ്പെടെനം എന്ന് മനസിലാക്കിയ നിമിഷം IAS മോഹം എങ്ങോട്ട് പോയി എന്ന് എനിക്ക് തന്നെ അറിയില്ല. എന്നാലും ഒന്നാഗ്രഹിച്ചു..


ചേര്‍ന്ന കോളേജില്‍ (NSS, PANDALAM) കേറാന്‍ പറ്റാത്ത (കാരണം രഹസ്യം) അവസ്ഥ ആയപ്പോള്‍ ഞാന്‍ ഡിപ്ലോമയ്ക്ക് പോയി...എന്തിനാ പോയെതെന്നു ഇന്നും കണ്ണാടി മുന്നില്‍ നിന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്...എന്‍റെ അതേ ചോദ്യവുമായി എന്‍റെ സുഹൃത്തുക്കളും ജീവിക്കുന്നു. എഞ്ചിനീയര്‍ ആവണം എന്ന് എനിക്ക് യാതൊരു ചിന്തയും അന്നില്ലാരുന്നു .നാട്ടുകാര് എന്തിനാ പഠിക്കുന്നെ എന്ന് ചോദിക്കുമ്പോള്‍ എന്തേലും ഒന്ന് പറയണ്ടേ. ഡിപ്ലോമക്കാരനായ എന്‍റെ അമ്മാവന്റെ നെട്ടോട്ടം കണ്ടിട്ട് എന്ജിനീരെ ആവണ്ടാന്നു പലപ്പോഴും ചിന്തിച്ചത് ആ മൂന്നു വര്ഷം ഡിപ്ലോമയ്ക്ക് പഠിക്കുമ്പോള്‍ ഞാന്‍ സങ്കടത്തോടെ ഓര്‍ത്തിട്ടുണ്ട്. എന്നാലും Distinction വാങ്ങിച്ചു ഞാന്‍ പാസ്സായി.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി . എനിക്കും എന്‍റെ ഒരടുത്ത സുഹൃത്തിനും ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും എന്തെങ്കിലും ജോലി ആയി . എന്തോ അവനു തോന്നി AMIE എടുക്കണം എന്ന്. ഞാനും കൂടെ പോയി. ചെന്നന്വേഷിച്ചപ്പോഴല്ലേ മനസ്സിലായത് IAS പിന്നേം എളുപ്പമാന്ന്. അവിടുന്ന് ഓടിയ ഞാന്‍ ചെന്ന് നിന്നത് CIPET എന്ന ചെന്നയിലെ വലിയൊരു സ്ഥാപനത്തിലാണ്. അവിടെ ഒരു വര്‍ഷം പ്ലാസ്ടിക്കിനെ പറ്റി പഠിച്ചു. അതിനു ചേര്‍ന്നപ്പോള്‍ എന്തായിത്തീരും എന്ന് എനിക്ക് സത്യമായും അറിയില്ലാരുന്നു.
ഒന്നുമായിത്തീര്‍ന്നില്ല എന്ന് രണ്ടു വര്‍ഷം ജോലി തെണ്ടി നടന്നപ്പോള്‍ (മുംബയില്‍) എനിക്ക് മനസ്സിലായി.

എട്ടു മാസത്തോളം ഒരു കുടുസ്സു മുറിയില്‍ ഞങ്ങള്‍ പന്ത്രണ്ടു പേര്‍. ഉറങ്ങിക്കിടക്കുമ്പോള്‍ അടുത്ത് നിവര്‍ന്നു കിടക്കുന്നവന്‍ ഒന്ന് ചരിഞ്ഞു കിടന്നാല്‍ എനിക്കൊന്നു നിവര്‍ന്നു കിടക്കാമല്ലോ എന്നാഗ്രഹിച്ച എത്രയോ രാത്രികള്‍. മുന്തിയ ഇനങ്ങള്‍ അല്ല ആരും. Aluminium fabricators, plumbers, winders, എന്നിങ്ങനെ സ്നേഹിക്കാന്‍ അറിയാവുന്ന സഹാവാസികള്‍. വക്കീലും IAS ഉം ഒക്കെ ആവാന്‍ ആഗ്രഹിച്ചവന് വയറു വിശന്നാല്‍ ഏതു പണിയും ഐ എ എസ്സിന് തുല്യമെന്ന് പഠിപ്പിച്ച 8 മാസത്തെ മുംബൈ ജീവിതം.
ഒന്ന് നോക്കാന്‍ പോലും ആഗ്രഹിക്കാത്ത സ്ഥലങ്ങളില്‍ ഒരു പ്ലംബറിന്റെ മനസ്സുമായി കയ്യുകള്‍ ഉപയോഗിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ അതിലേക്കു വീണുപൊയൊ എന്നെനിക്കു തോന്നിയിരുന്നു. എന്‍റെ മാത്രം ആഗ്രഹം ആരുന്നോ ഞാന്‍ വലിയ നിലയില്‍ വരണം എന്നത്. എന്നെ സ്നേഹിക്കുന്നവര്‍ക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നിരിക്കില്ലേ? ഉറക്കമില്ലാത്ത പല രാത്രികളിലും എന്നെ ഇത് വല്ലാതെ അലട്ടിയിരുന്നു. "ആകാനാഗ്രഹിച്ചത് എന്ത് ..?എന്നലായത് എന്ത്....?" . ഈ ചിന്ത എന്നെ ആദ്യം വല്ലാതെ തളര്‍ത്തി. ഈ അവസ്ഥ AMIE ക്ക് പഠിക്കുന്ന എന്‍റെ ഏറ്റവും നല്ല കൂട്ടുകാരനോടുപോലും പങ്കുവയ്ക്കാന്‍ തോന്നിയില്ല. മുംബയില്‍ വളരെ നല്ല പോസ്സിഷനില്‍ ഇരിക്കുന്നവര്‍.. എന്‍റെ അച്ഛനെ അറിയാവുന്ന ആള്‍ക്കാരും ബന്ദുക്കളും....അവര്‍ക്കും എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല.
ജീവിതം മടുത്ത നിമിഷങ്ങള്‍ ആരുന്നു അത്. ചീറിപ്പായുന്ന Electric ട്രെയിനുകളെ നോക്കി പലതിനും ആഗ്രഹിച്ച എന്‍റെ മനസ്സിനെ പിടിച്ചു നിര്‍ത്തിയത് എന്താണ് എന്ന് എനിക്കറിയില്ല.
ഒരു സുപ്രഭാതം ഞാന്‍ കണ്ടത് എന്നിലെ ദൃടമായ ഒരു മനസ്സിനെ ആണ്. അത് എന്നോട് പറഞ്ഞു..പല വട്ടം .... "ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലെങ്കില്‍ തന്നെയും നീ ഒരു Diploma Engineer ആണ്. ഇനി നീ ആവണ്ടത് B-tech Engineer ആണ്. സമൂഹം നിനക്ക് വഴി കാട്ടിയില്ലെങ്കില്‍ നീ കണ്ടുപിടിക്കണം നിന്റെ വഴി. ഒരു നിശ്ചയ വരുമാനം ഇല്ലാത്ത എന്‍റെ കുടുംബത്തേക്ക് ഈ തീരുമാനവുമായി ചെന്നപ്പോള്‍, എന്‍റെ അച്ഛന്റെ കയ്യില്‍ അന്ന് 100 രൂപ എടുക്കാനുണ്ടോ എന്നെനിക്കു സംശയമാരുന്നു. ആരുമില്ലത്തവന് ദൈവം തുണ. അതെ, ആ തുണ ഒന്ന് കൊണ്ട് മാത്രമാണ് പ്രതിവര്‍ഷം ഏകദേശം 50000 രൂപ ചിലവിട്ടു അന്ന്യ നാട്ടില്‍ പോയി മൂന്നു വര്‍ഷം കൊണ്ട് B-tech എടുക്കാന്‍ കഴിഞ്ഞത്. എനിക്ക് വിശ്വാസം ഉണ്ട്... എനിക്ക് ശമ്പളം തരുന്ന ഈ കമ്പനിക്ക് ഞാന്‍ ഒരു വിലപ്പെട്ട Engineer ആണ് എന്ന്.

ആകാനാഗ്രഹിച്ചത് ഇതല്ല എങ്കിലും......ഇങ്ങനെ ആയതില്‍ ഞാന്‍ ഇന്ന് വളരെ സന്തുഷ്ട്ടവാനാണ്.






























































































































Wednesday, February 10, 2010

കേരളമെന്ന പറുദീസ തേടി

ഞങ്ങള്‍ ജോലി തേടി നാട് വിട്ടവര്‍ . എനിക്ക് വിധിച്ചത് പൂനെ ആണ്‌. നല്ല സ്ഥലം , നല്ല climate ശാന്ത സുന്ദര ഭുമി . ആള്‍ക്കാരും നല്ലത് . ജീവിക്കാനും സുഖം . പക്ഷെ എന്താന്നറിയില്ല, ഒരു സുരക്ഷിതത്വം ഇല്ല പോലെ . എന്നാണാവോ ഇനി ഇവന്മാരുടെ സ്വഭാവം മാറുക.

മരാട്ടിവാദം കൊണ്ട് നടക്കുന്ന ഇവര്‍ എന്നാണാവോ ഞങ്ങള്കിട്ടു "തരുന്നത്" . സത്യം പറഞ്ഞാല്‍ ശകലം പേടി ഉണ്ട് കേട്ടോ . എന്ന് പറഞ്ഞാല്‍ നാട്ടില്‍ പോയിട്റെന്തെടുക്കാന . ജോലിയോ കിട്ടില്ല. വയട്ടതടിചു പാടി ജീവിക്കാന്‍ പറ്റുമോ. എഞ്ചിനീയര്‍ ആയി പോയില്ലേ. കിളച്ചു ജീവിക്കാമെന്ന് വെച്ചാല്‍ ഭൂമിയും ഇല്ല. തെണ്ടി എന്നപേര് കേള്‍ക്കാനും വയ്യ. ആകെ കണ്‍ഫ്യൂഷന്‍ ആണ്‌ ഇപ്പൊ. നേരെത്തെ ആണെങ്കില്‍ഒരു വയറു മാത്രം നിറച്ചാല്‍ മതിയാരുന്നു. ഇപ്പൊ രണ്ടു വയറെങ്ങിലും നിറയണം.

കേരളത്തില്‍ പൂട്ടിക്കിടക്കുന്നതു 32 chemical companies (ഞാനൊരു Chemical Engineer ആണേ ). തുറക്കാതെ തന്നെ പൂട്ടിപ്പോയ "smart" സിറ്റി. പൂട്ടല്‍ ഭീഷണി നേരുടുന്ന FACT, KMML, പോലുള്ള വന്‍കിട കമ്പനികള്‍. വര്‍ഷത്തില്‍ ഒരു ബോട്ടെങ്കിലും മുക്കുന്ന ടൂറിസ്റ്റ്മേഖല . സിനിമയില്‍ ആണെങ്കിലോ "കൂറ്റനടി" . ഒന്ന് കൊഞ്ഞനം കുത്തിയാല്‍ അപ്പൊ ഹര്‍ത്താല്‍ വെയ്ക്കുന്ന രാഷ്ട്രീയ ചേട്ടന്മാര്‍. ദിവസേന എണ്ണം കുറഞ്ഞു വരുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ . ഓണം കഴിഞ്ഞാല്‍ഏറ്റവും വലിയ ഉത്സവം ആണ്‌ സ്ഥല കയ്യേറ്റ കളികള്‍ . എന്താ ഒരു ശുഷ്കാന്തി . കൊല്ലാന്‍ ഉപയോഗിക്കേണ്ട കത്തീടെ ആകൃതി ഇപ്പൊ നമ്മുടെ പോലീസ് ഏമാന്മാര്‍ ആണ്‌ ഇപ്പൊ design ചെയ്യുന്നേ . അങ്ങനെ ഒരിക്കലും തീരാത്ത "കുഞ്ഞുകളികള്‍ " കൊണ്ട് കേരളം ഇപ്പൊ സമൃദ്ധം . എല്ലാം കൂടെ പൊളിച്ചടുക്കും .

ദേ മുഖ്യ മന്ത്രിയെ.....

അധികം താമസിയാതെ ഞങ്ങള്‍ ഒരു വരവ് വരും. കേരളമെന്ന പറുദീസ തേടി.'ഇവിടെ നിന്നും ഓടേണ്ടി വന്നാല്‍ അവിടെ വന്നെ നിക്കൂ .
ഒരപെക്ഷയെ ഉള്ളു . പാതാളതിലേക്കു ചവുട്ടി താഴ്തരുത് . പ്ലീസ് .